International
ന്യൂഡൽഹി: ഇറാനെതിരേ ആമേരിക്കൻ ആക്രമണം ഏതു നിമിഷവും സംഭവിച്ചേക്കാമെന്ന് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുവരെ അന്തിമ ഉത്തരവു നൽകിയിട്ടില്ലെങ്കിലും ഏതു നിമിഷവും ആക്രമണത്തിനു തയാറായിരിക്കാൻ വൈറ്റ് ഹൗസ് സൈന്യത്തിനു നിർദേശം നൽകിയതായി സിഎൻഎൻ, സിബിഎസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി പശ്ചിമേഷ്യയിൽ അമേരിക്ക വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ പതിമൂന്നു യുദ്ധക്കപ്പലുകളാണ് മേഖലയിൽ സർവസജ്ജമായി നിലയുറപ്പിച്ചിട്ടുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് അറ്റ്ലാന്റിക് സമുദ്രത്തിൽനിന്നു പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമെ യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലും മേഖലയിലുണ്ട്. എഫ്-22 റാപ്റ്റർ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, എഫ്-15, എഫ്-16 പോർവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യോമസേനയും സുസജ്ജമായി മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
സൈന്യം സർവ സജ്ജമാണെങ്കിലും ആക്രമണത്തിന്റെ കാര്യത്തിൽ ട്രംപ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് വിവരം. സൈനിക നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും തന്റെ ഉപദേശകരുമായി ട്രംപ് ചർച്ചകൾ നടത്തുന്നുണ്ട്.
ആണവ കരാറുമായി ബന്ധപ്പെട്ട് ട്രംപ്, ഇറാനു മേൽ കടുത്ത സമ്മർദ്ദം ചെലുത്താനാണ് ലക്ഷ്യമിടുന്നത്. എന്നാൽ നയതന്ത്ര ചർച്ചകളിലൂടെ പുതിയൊരു കരാർ ഉണ്ടാക്കാൻ സാധിക്കുമോ എന്നാണ് ട്രംപ് ഇപ്പോൾ ആലോചിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആണവ തർക്കം ഉൾപ്പെടെ ആറോളം പ്രധാന കാരണങ്ങളാണ് ഇറാനെതിരേ ആക്രമണത്തിന് ട്രംപിനെ പ്രേരിപ്പിക്കുന്നത്. ഇറാനുമായുള്ള ആണവ ചർച്ചകൾ ജനീവയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ലാത്തത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇറാൻ ഉടമ്പടിക്കു തയാറാകുന്നതാണ് ഉചിതമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കിയിരുന്നു.
ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട നിലപാടിനെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിഷേധക്കാരെ സഹായിക്കാൻ അമേരിക്കൻ സൈന്യം രംഗത്തിറങ്ങുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് ഇസ്രയേൽ പൂർണ പിന്തുണയും നൽകുന്നുണ്ട്.
ഇറാന്റെ ഭാഗത്തുനിന്നു തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, ആഭ്യന്തര പ്രതിഷേധങ്ങൾ കാരണം ഭരണകൂടം ദുർബലമാണെന്നും അതിനാൽ പ്രതിരോധം പരിമിതമായിരിക്കുമെന്നും യുഎസ് സൈനിക വൃത്തങ്ങൾ വിശ്വസിക്കുന്നു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേല്‍ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന എഐ വീഡിയോ പങ്കുവച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് ബരാക് ഒബാമ.
ട്രംപിന്റെ ഇത്തരം പെരുമാറ്റങ്ങൾ അമേരിക്കൻ ജനതയെ ആഴത്തിൽ അസ്വസ്ഥരാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പണ്ട് കാലങ്ങളിൽ ഭരണാധികാരികൾ പദവിയുടെ മര്യാദയും മാന്യതയും കാത്തുസൂക്ഷിച്ചിരുന്നു. എന്നാൽ ഇന്ന് നടക്കുന്നത് അതല്ല. ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂട്യൂബർ ബ്രിയാൻ ടൈലർ കോവനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യങ്ങൾ പറഞ്ഞത്. അതേസമയം, വീഡിയോ വിവാദമായെങ്കിലും മാപ്പ് പറയാൻ ട്രംപ് തയാറായിട്ടില്ല.
തനിക്ക് തെറ്റ് പറ്റിയിട്ടില്ല എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, ഒരു ജീവനക്കാരന് പറ്റിയ അബദ്ധമാണെന്ന് പറഞ്ഞ് വൈറ്റ് ഹൗസ് വീഡിയോ പിന്നീട് നീക്കം ചെയ്തു.
ഒബാമയുടെയും മിഷേൽ ഒബാമയുടെയും മുഖങ്ങൾ കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവച്ചുള്ള വിഡിയോയാണ് ട്രംപ് ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.
International
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വൈറ്റ് ഹൗസിൽ നടത്തിയ കൂടികാഴ്ച സമാപിച്ചു. ഏകദേശം മൂന്ന് മണിക്കൂർ ചർച്ച നീണ്ടുനിന്നു.
ഇറാനുമായുള്ള ആണവ ചർച്ചകളും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളുമാണ് ചർച്ചയിൽ പ്രധാന വിഷയമായത്. ഇറാനുമായി ഒരു നയതന്ത്ര കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ട്.
ഇറാനുമായി നിലവിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ തുടരണമെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ്. ഒരു കരാറിലെത്താൻ സാധിക്കുമോയെന്ന് പരിശോധിക്കാൻ ചർച്ചകൾ തുടരണമെന്ന് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി ട്രംപ് വ്യക്തമാക്കി.
എന്നാൽ ചർച്ചയിൽ നിർണായക തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഇറാനുമായുള്ള ചർച്ചകളിൽ ഇസ്രായേലിന്റെ സുരക്ഷാ താത്പര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണയും അവസാനിപ്പിക്കണമെന്ന നിലപാടിൽ നെതന്യാഹു ഉറച്ചുനിന്നു.
ഗാസയിൽ പുനർനിർമാണം ആരംഭിക്കുന്നതിന് മുൻപായി ഹമാസ് ആയുധം താഴെവയ്ക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം നെതന്യാഹുവിന്റെ ആറാമത്തെ യുഎസ് സന്ദർശനമാണിത്.
International
വാഷിംഗ്ടൺ ഡിസി: മിഡിൽ ഈസ്റ്റിലേക്ക് രണ്ടാമതൊരു വിമാനവാഹിനിക്കപ്പൽ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇസ്രേലി മാധ്യമങ്ങളായ ചാനൽ 12നും ആക്സിയോസിനും നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ അമേരിക്ക വളരെ കഠിനമായ എന്തെങ്കിലും ചെയ്യേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യയിൽ വീണ്ടുമൊരു സംഘർഷം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും ചർച്ചകൾ പുനരാരംഭിക്കാൻ തയാറെടുക്കവെ ട്രംപ് നടത്തിയ പ്രസ്താവന അഭ്യൂഹങ്ങൾക്കു വഴിവച്ചിരിക്കുകയാണ്. അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ കഴിഞ്ഞയാഴ്ച മിഡിൽ ഈസ്റ്റിൽ എത്തിയിരുന്നു.
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ആയിരങ്ങൾ കൊല്ലപ്പെട്ടതിന്റെയും ആണവ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന്റെയും പശ്ചാത്തലത്തിൽ ഇറാനിൽ അമേരിക്ക ഏതുസമയവും ആക്രമണം നടത്തിയേക്കാമെന്ന ആശങ്ക പരത്തിയെങ്കിലും ഇറാൻ ചർച്ചയ്ക്കു തയാറാകുകയും ഒമാനിൽ ഇറാൻ-അമേരിക്ക ചർച്ച നടക്കുകയും ചെയ്തതോടെ സംഘർഷഭീതി ഒഴിവായിരുന്നു. ഇതിനിടയിലാണ് വീണ്ടും ഭീഷണിയുമായി ട്രംപ് രംഗത്തുവന്നിട്ടുള്ളത്.
അതേസമയം, ഇറാൻ- യുഎസ് സംഘർഷത്തിൽ നിർണായകമായേക്കാവുന്ന കൂടിക്കാഴ്ചയ്ക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിംഗ്ടണിലെത്തി. രാത്രി വൈകി ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. യുഎസ്- ഇറാൻ അനൗദ്യോഗിക ചർച്ചകളുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തും.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവും ബാലിസ്റ്റിക് മിസൈൽ പദ്ധതിയും തടയുന്നതിനൊപ്പം ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ പ്രോക്സി ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുകയും ചെയ്യുന്ന കരാറിനായി ആ രാജ്യത്തിനുമേൽ സമ്മർദം ചെലുത്തുകയെന്നതാണ് ട്രംപുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ചയ്ക്കു പിന്നിലെ പ്രധാന അജൻഡ.
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെയും ഇന്ത്യ-യുഎസ് കരാറിനെയും കടന്നാക്രമിച്ച് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ട്രംപിന് വിറ്റു എന്ന് ആരോപിച്ച രാഹുല്‍, അമേരിക്കയ്ക്ക് മുന്നില്‍ പൂര്‍ണമായും കീഴടങ്ങുന്നതാണ് കരാറെന്നും ബജറ്റ് ചര്‍ച്ചക്കിടെ ആരോപിച്ചു.
ഇന്ത്യ-യുഎസ് കരാറിൽ എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. നമ്മൾ എന്ത് വാങ്ങണമെന്ന് അമേരിക്ക തീരുമാനിക്കുന്ന സ്ഥിതിയാണ്. പ്രധാനമന്ത്രിക്ക് ഇതുവരെ ഒന്നും മനസിലായിട്ടില്ല. ഇന്ത്യയെ വിൽക്കുന്നത് ലജ്ജാകരമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കർഷകരുടെ സംരക്ഷണം എന്തുകൊണ്ട് ഇന്ത്യ ആവശ്യപ്പെട്ടില്ല എന്നും അദ്ദേഹം ചോദിച്ചു. പ്രതിരോധ ബജറ്റ് അദാനിക്കായി കൊണ്ടുവന്നത്. അദാനിയാണ് ബജറ്റിന്റെ കേന്ദ്രബിന്ദു. പ്രതിരോധ ബജറ്റ് അംബാനിക്ക് വേണ്ടിയാണെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ അദാനിയുടെയും അംബാനിയുടെയും പേര് പരാമര്‍ശിക്കരുതെന്ന് സ്പീക്കര്‍ റൂളിംഗ് നല്കി.
യുഎസുമായി വ്യാപാര കരാര്‍ ഉണ്ടാക്കിയതില്‍ ഡേറ്റ സംരക്ഷണം ഉറപ്പാക്കിയില്ല. ഊര്‍ജ സുരക്ഷിതത്വത്തില്‍ വീട്ടുവീഴ്ച പാടില്ലായിരുന്നു. എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് യുഎസ് തീരുമാനിക്കുന്ന അവസ്ഥയെന്നും യുഎസുമായി കരാര്‍ ഒപ്പിട്ടത് സമ്മര്‍ദം മൂലമെന്നും രാഹുല്‍ ആരോപിച്ചു
മോദി സര്‍ക്കാര്‍ ഡിജിറ്റല്‍ ട്രേഡില്‍ നിയന്ത്രണം നഷ്ടമാക്കി. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി തുറന്നുനല്‍കി. പ്രധാനമന്ത്രിക്ക് നാണമില്ലേയെന്നും രാഹുല്‍ ചോദിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന ഡിട്രോയിറ്റ് നദിക്ക് കുറുകെയുള്ള പുതിയ ഗോര്‍ഡി ഹോവ് ഇന്റര്‍നാഷനല്‍ പാലത്തിന്റെ ഉദ്ഘാടനം തടയുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
കാനഡ പൂര്‍ണമായും ധനസഹായം നല്കി നിര്‍മിച്ച പാലത്തിന്റെ പകുതി ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം.
പാലത്തിന്റെ പൂർണ ഉടമസ്ഥാവകാശം കാനഡ കെെവയ്ക്കുന്നത് ചൂഷണം ചെയ്യുന്നതിനായി ആണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
സംഭവത്തില്‍ കാനഡ ഇതുവരെ പ്രതികരിച്ചിട്ടില്ല.
International
ടെഹ്റാൻ: ഗൾഫ് മേഖലയിൽ അമേരിക്കയുമായുള്ള സൈനിക സംഘർഷം മുറുകുന്നതിനിടെ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ തങ്ങളുടെ മിസൈൽ പരിധിയിലാണെന്ന മുന്നറിയിപ്പുമായി ഇറാൻ. തങ്ങളെ ആക്രമിക്കാൻ മുതിർന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ കേന്ദ്രങ്ങളെ ശക്തമായി ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണത്തിൽനിന്നു പിന്നോട്ടില്ലെന്നും അമേരിക്കയുടെ സൈനിക വിന്യാസം തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നും ഇറാൻ മന്ത്രി കൂട്ടിച്ചേർത്തു.
താവളങ്ങൾ തകർക്കാം
മേരിക്കൻ മണ്ണിൽ ആക്രമണം നടത്തുക സാധ്യമല്ലെങ്കിലും അയൽരാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ തകർക്കാൻ തങ്ങൾക്കു കഴിയുമെന്ന് അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിൽ അരാഗ്ചി പറഞ്ഞു. അയൽരാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്നും എന്നാൽ അവിടെയുള്ള യുഎസ് സാന്നിധ്യം ലക്ഷ്യമിടുമെന്നുമാണ് ഇറാന്റെ നിലപാട്.
2000 മിസൈലുകൾ
ശക്തമായ വ്യോമസേനയുടെ അഭാവത്തിൽ ഇറാൻ പ്രതിരോധത്തിന്റെ നട്ടെല്ല് അവരുടെ ബാലസ്റ്റിക് മിസൈലുകളാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 2,000 മധ്യദൂര ബാലസ്റ്റിക് മിസൈലുകൾ ഇറാന്റെ പക്കലുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഖോറംഷഹർ, സെജ്ജിൽ, ഇമാദ്, ഖദർ-1, ഫത്തഹ്-1, ഖൈബർ ഷെക്കാൻ, ദെസ്ഫുൾ തുടങ്ങിയ മാരകപ്രഹരശേഷിയുള്ള മിസൈലുകൾ ഇറാന്റെ പക്കലുണ്ട്.
ആക്രമണ ലക്ഷ്യങ്ങൾ
ഖത്തറിലെ അൽ ഉദൈദ്, ബഹ്റൈനിലെ യുഎസ് നേവൽ ആസ്ഥാനം, കുവൈറ്റ്, ഇറാക്ക്, സിറിയ, സൗദി എന്നിവിടങ്ങളിലെ താവളങ്ങൾ, ഇസ്രയേൽ, തുർക്കിയിലെ ഇൻസിർലിക്, ജോർദാൻ, കുവൈറ്റ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ, യുഎഇയിലെ അൽ ദാഫ്ര, ഇറാഖിലെ അൽ അസദ്, ഖത്തർ, ബഹ്റൈൻ താവളങ്ങൾ, കുവൈറ്റിലെ അഹമ്മദ് അൽ ജാബർ, അലി അൽ സലേം താവളങ്ങൾ, സിറിയയിലെ കേന്ദ്രങ്ങൾ, സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ഇറാഖിലെയും യുഎഇയിലെയും താവളങ്ങൾ തുടങ്ങിയവയെ നശിപ്പിക്കുമെന്നാണ് ഇറാന്റെ ഭീഷണി.
International
ന്യൂഡൽഹി: ഗൾഫ് മേഖലയിൽ അമേരിക്കൻ സൈനിക വിന്യാസം ശക്തമാകുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഭീഷണിയുടെ ഭാഷ ഇറാനോടു ചെലവാകില്ലെന്നും ബഹുമാനത്തിനു മാത്രമേ ബഹുമാനം നൽകൂ എന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ആണവകരാർ സംബന്ധിച്ച ചർച്ചകൾ അടുത്ത ആഴ്ച പുനരാരംഭിക്കാനിരിക്കെയാണ് മേഖലയിൽ സംഘർഷാവസ്ഥ ശക്തമാകുന്നത്.
യുറേനിയം സമ്പുഷ്ടീകരണത്തിൽനിന്നു പിന്നോട്ടില്ലെന്നു പെസെഷ്കിയാൻ എക്സിൽ കുറിച്ചു. "അന്താരാഷ്ട്ര ആണവ കരാറുകൾ പ്രകാരം യുറേനിയം സമ്പുഷ്ടീകരിക്കാൻ ഇറാന് അവകാശമുണ്ട്. ഭീഷണിപ്പെടുത്തി ഇറാനെ കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ട...'
ഒമാനിൽ നടന്ന ചർച്ചകൾ പുരോഗതിയുണ്ടാക്കിയെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനാണ് തന്റെ സർക്കാർ ആഗ്രഹിക്കുന്നതെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു. എന്നാൽ, ഒരേസമയം ചർച്ചയും ഉപരോധവും സൈനിക ഭീഷണിയും ഉയർത്തുന്ന അമേരിക്കൻ നിലപാടിനെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വിമർശിച്ചു.
അമേരിക്കൻ പടയൊരുക്കം
ഇറാന്റെ ആണവ നിലപാടുകളിലും ജനുവരിയിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെയുള്ള കർശന നടപടികളിലും പ്രതിഷേധിച്ചാണ് അമേരിക്കൻ ഭരണകൂടം പടയൊരുക്കം നടത്തുന്നത്.
വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ നിലവിൽ അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുഎസ്എസ് ഡെൽബർട്ട് ഡി ബ്ലാക്ക് സൂയസ് കനാൽ കടന്ന് ചെങ്കടലിലേക്കു പ്രവേശിച്ചു. യുദ്ധം തുടങ്ങിയാൽ ഇറാൻ നടത്താൻ ഇടയുള്ള മിസൈൽ ആക്രമണങ്ങളെ തകർക്കാനാണ് മിസൈൽ ഡിസ്ടോയർ ഷിപ് എത്തിച്ചതെന്നു കരുതുന്നു.
ജോർദാനിലെ സൈനികത്താവളത്തിൽ പന്ത്രണ്ടോളം എഫ്-15 യുദ്ധവിമാനങ്ങളും എംക്യു-9 റീപ്പർ ഡ്രോണുകളും അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ അത്യാധുനിക നിരീക്ഷണ ഡ്രോണുകളും പട്രോളിംഗ് വിമാനങ്ങളും അമേരിക്ക സജ്ജമാക്കിയിട്ടുണ്ട്.
ഇറാനിലെ ആഭ്യന്തരസംഘർഷം
ഇറാനിലെ ആഭ്യന്തരവിഷയങ്ങളും അന്താരാഷ്ട്രതലത്തിൽ ചർച്ചയാകുന്നുണ്ട്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ പ്രമുഖ പരിഷ്കരണവാദികളെ അറസ്റ്റ് ചെയ്തതും നൊബേൽ ജേതാവ് നർഗെസ് മുഹമ്മദിക്കു വീണ്ടും തടവ് ശിക്ഷ വിധിച്ചതും അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതും മേഖലയിലെ സംഘർഷത്തിനു ആക്കം കൂട്ടുന്നു.
വരാനിരിക്കുന്ന ചർച്ചകൾ
ഇസ്രയേൽ-ഇറാൻ യുദ്ധത്തിനു ശേഷം ഒമാനിൽവച്ചാണ് ഇരു രാജ്യങ്ങളും വീണ്ടും ചർച്ചകൾക്കു തുടക്കമിടുന്നത്. ഉപരോധങ്ങൾ നീക്കുക എന്നതാണ് ഇറാന്റെ പ്രധാന ലക്ഷ്യം. എന്നാൽ, ആണവ പദ്ധതിയോടൊപ്പം ഇറാന്റെ മിസൈൽ ശേഷിയും പ്രാദേശിക ഭീകരസംഘടനകൾക്കുള്ള പിന്തുണയും ചർച്ച ചെയ്യണമെന്ന് അമേരിക്കയും ഇസ്രയേലും ആവശ്യപ്പെടുന്നു. ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി കൂടിയാലോചനകൾ നടത്തിവരികയാണെന്ന് ഇറാൻ വ്യക്തമാക്കി.
International
ന്യൂയോർക്ക്: അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ദുരൂഹ ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ ആഗോളതലത്തിൽ പല വന്പന്മാരും പ്രതിക്കൂട്ടിലാകുന്നു! അമേരിക്കൻ സർക്കാർ പുറത്തുവിട്ട ലക്ഷക്കണക്കിനു പേജുകൾ വരുന്ന പുതിയ എപ്സ്റ്റീൻ ഫയലുകളിൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളും നിരവധി രാഷ്ട്രീയനേതാക്കളും ഉൾപ്പെട്ടതായാണ് സൂചന. 30 ലക്ഷം പേജുകൾ, 1.8 ലക്ഷം ചിത്രങ്ങൾ, 2,000 വീഡിയോ എന്നിവ ഉൾപ്പെടുന്നതാണ് പുറത്തുവന്ന പുതിയ രേഖകൾ. എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട നിയമത്തെത്തുടർന്നാണ് രേഖകൾ പരസ്യപ്പെടുത്തിയത്. എന്നാൽ, പല നിർണായക വിവരങ്ങളും ഇപ്പോഴും മറച്ചുവച്ചിരിക്കുകയാണെന്ന് ഡെമോക്രാറ്റുകൾ ശക്തമായി ആരോപിക്കുന്നു.
ഫയലുകളിലെ പ്രമുഖർ
പുറത്തുവന്ന രേഖകളിൽ പേരുള്ള പലരും തങ്ങൾക്കെതിരേയുള്ള ആരോപണങ്ങൾ നിഷേധച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടു എന്നത് കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നതിന് തെളിവല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇലോൺ മസ്ക് - എപ്സ്റ്റീനുമായി മസ്ക് നടത്തിയ ഇ മെയിൽ സംഭാഷണങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദ്വീപിലെ പാർട്ടികളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഇമെയിലിലുണ്ട്. എന്നാൽ, താൻ എപ്സ്റ്റീന്റെ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്നാണ് മസ്കിന്റെ പ്രതികരണം.
പ്രതിക്കൂട്ടിലായ വമ്പൻമാർ
ബിൽ ഗേറ്റ്സ് - ഗേറ്റ്സിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പരാമർശങ്ങൾ എപ്സ്റ്റീൻ എഴുതിയതെന്നു കരുതപ്പെടുന്ന ഇമെയിലുകളിലുണ്ട്. റഷ്യൻ യുവതികളുമായുള്ള ബന്ധത്തെത്തുടർന്ന്, ലൈംഗികരോഗം ബാധിച്ചെന്നും ആരോഗ്യപ്രശ്നങ്ങൾ മറച്ചുവയ്ക്കാൻ എപ്സ്റ്റീൻ സഹായിച്ചതായി ഇമെയിലുകൾ അവകാശപ്പെടുന്നു. എന്നാൽ, ഇത് എപ്സ്റ്റീന്റെ വ്യാജ അവകാശവാദങ്ങൾ മാത്രമാണെന്നു ഗേറ്റ്സിന്റെ വക്താവ് അറിയിച്ചു.
ഡോണൾഡ് ട്രംപ് - ട്രംപിനെതിരേ എഫ്ബിഐക്കു ലഭിച്ച നിരവധി പരാതികൾ ഫയലിലുണ്ട്. എന്നാൽ, ഇവയിൽ ഭൂരിഭാഗവും തെളിവുകളില്ലാത്ത വെറും ആരോപണങ്ങളാണെന്നാണ് റിപ്പോർട്ട്. താൻ വർഷങ്ങൾക്ക് മുമ്പേ എപ്സ്റ്റീനുമായുള്ള ബന്ധം ഉപേക്ഷിച്ചതാണെന്നു ട്രംപ് ആവർത്തിച്ചു വ്യക്തമാക്കുന്നു. അതേസമയം, ട്രംപിന്റെ എതിർകക്ഷികൾ ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കളഞ്ഞു.
ആൻഡ്രു രാജകുമാരൻ (ബ്രിട്ടൻ) - ആൻഡ്രു രാജകുമാരൻ വിവിധ യുവതികളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫയലിലുണ്ട്. ഇത് വലിയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്.
റിച്ചാർഡ് ബ്രാൻസൺ- വിർജിൻ ഗ്രൂപ്പ് തലവൻ ബ്രാൻസണും എപ്സ്റ്റീനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. അതേസമയം, എപ്സ്റ്റീന്റെ സ്വഭാവത്തെക്കുറിച്ച് സൂചന ലഭിച്ചപ്പോൾ തന്നെ ബന്ധം അവസാനിപ്പിച്ചതായി ബ്രാൻസൺ വിശദീകരിക്കുന്നു.
സ്റ്റീവ് ബാനൻ - ട്രംപിന്റെ മുൻ ചീഫ് സ്ട്രാറ്റജിസ്റ്റ് ആയിരുന്ന സ്റ്റീവ് ബാനൻ, എപ്സ്റ്റീന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ പ്രതിരോധിക്കാനും അദ്ദേഹത്തെ ഒരു ജീവകാരുണ്യ പ്രവർത്തകനായി ചിത്രീകരിക്കാനും ബാനൻ തന്ത്രങ്ങൾ മെനഞ്ഞതായി ഇമെയിലുകൾ വ്യക്തമാക്കുന്നു.
ഹോവാർഡ് ലുട്നിക് - യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കും കുടുംബവും എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപ് സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നതായി ഇമെയിലുകൾ വെളിപ്പെടുത്തുന്നു. എന്നാൽ, ഭാര്യയുടെ സാന്നിധ്യത്തിൽ മാത്രമാണ് കൂടിക്കാഴ്ചകൾ നടന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു.
ലാറി സമ്മേഴ്സ് - മുൻ യുഎസ് ട്രഷറി സെക്രട്ടറിയും ഹാർവാർഡ് സർവകലാശാല മുൻ പ്രസിഡന്റുമായ ലാറി സമ്മേഴ്സ്, എപ്സ്റ്റീനുമായി നടത്തിയ നിരന്തര സമ്പർക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഓപ്പൺ എഐ ബോർഡ് ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽനിന്നു രാജിവച്ചു.
സ്റ്റീവ് ടിഷ് - ന്യൂയോർക്ക് ജയന്റ്സ് സഹ ഉടമയായ സ്റ്റീവ് ടിഷ്, എപ്സ്റ്റീന്റെ വീട്ടിൽ വച്ചു കണ്ട സ്ത്രീകളെക്കുറിച്ച് അന്വേഷിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നു. സ്ത്രീകൾ -പ്രഫഷണലുകൾ- ആണോ എന്ന് ടിഷ് ചോദിച്ചതായും രേഖകളിലുണ്ട്.
ബ്രെറ്റ് രത്നർ - പ്രശസ്ത ഹോളിവുഡ് സംവിധായകൻ ബ്രെറ്റ് രത്നർ എപ്സ്റ്റീനോടൊപ്പം ഇരിക്കുന്ന ചിത്രങ്ങളും ഫയലിലുണ്ട്. മെലാനിയ ട്രംപിനെക്കുറിച്ചുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.
മറ്റു പ്രധാന വ്യക്തികൾ
മുൻ ബ്രിട്ടീഷ് മന്ത്രി ലോർഡ് മാൻഡൽസൺ, മുൻ സ്ളൊവാക്യൻ വിദേശകാര്യമന്ത്രി മിറോസ്ളോവ് ലജ്കാക്, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, മുൻ ഇസ്രായേൽ പ്രധാനമന്ത്രി എഹൂദ് ബരാക് എന്നിവരുടെ പേരുകളും രേഖകളിൽ പരാമർശിക്കുന്നുണ്ട്. ഇതിനെത്തുടർന്ന് മിറോസ്ളോവ് ലജ്കാക് തന്റെ പദവിയിൽ നിന്ന് രാജിവച്ചു. മാൻഡൽസണും ഹൗസ് ഓഫ് ലോർഡ്സിൽനിന്ന് ഒഴിയുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒളിമ്പിക് കമ്മിറ്റി ചെയർമാൻ കേസി വാസർമാൻ, പ്രശസ്ത ഇൻഫ്ലുവൻസർ പീറ്റർ അറ്റിയ എന്നിവരും എപ്സ്റ്റീനുമായോ അദ്ദേഹത്തിന്റെ സഹായി ഘിസ്ലെയ്ൻ മാക്സ്വെല്ലുമായോ ബന്ധം പുലർത്തിയതായി രേഖകൾ പറയുന്നു. ഇന്ത്യയിലെ ചില വൻ വ്യവസായികളും എപ്സ്റ്റീന്റെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. അനിൽ അംബാനിയടക്കം ചിലരുടെ പേരുകൾ ഇതിനകംതന്നെ പുറത്തുവന്നു കഴിഞ്ഞു.
നീതിക്കായുള്ള പോരാട്ടം
എപ്സ്റ്റീന്റെ ഇരകളായ പെൺകുട്ടികൾക്കു നീതി ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പുറത്തുവന്ന ഇമെയിലുകളും ചിത്രങ്ങളും വരുംദിവസങ്ങളിൽ കൂടുതൽ നിയമനടപടികളിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019ൽ ജയിലിൽ വച്ചാണ് എപ്സ്റ്റീൻ ജീവനൊടുക്കിയത്. എങ്കിലും അദ്ദേഹത്തിന്റെ കൂട്ടാളിയായ ഘിസ്ലെയ്ൻ മാക്സ്വെൽ നിലവിൽ തടവു ശിക്ഷ അനുഭവിക്കുകയാണ്.
International
ന്യൂഡൽഹി: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനും പകരം അമേരിക്കയിൽനിന്ന് വൻതോതിൽ ഊർജ-സാങ്കേതിക ഉത്പന്നങ്ങൾ വാങ്ങാനുമുള്ള നിർണായക വ്യാപാര കരാറിൽ ഇന്ത്യയും അമേരിക്കയും മാർച്ചിൽ ഒപ്പിടും. കരാർ പ്രകാരം ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന നികുതി 18 ശതമാനമായി കുറയ്ക്കും. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലാണ് കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്. 2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 500 ബില്യൺ ഡോളറിൽ എത്തിക്കുകയാണു ലക്ഷ്യം.
പ്രധാന വ്യവസ്ഥകൾ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ചർച്ചകളെത്തുടർന്നാണ് കരാറിൽ ധാരണയായത്. കരാറിലെ പ്രധാന ധാരണകൾ:
ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്കുമേൽ നിലവിലുള്ള ഉയർന്ന നികുതി 18 ശതമാനമായി അമേരിക്ക കുറയ്ക്കും. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കും. ഇതു സംബന്ധിച്ച കർശനമായ നിലപാട് അമേരിക്ക മുന്നോട്ടുവച്ചിരുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽനിന്ന് ഏകദേശം 500 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യ അമേരിക്കയിൽനിന്നു വാങ്ങും. ഇതിൽ ബോയിംഗ് വിമാന ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നു.
ആഭ്യന്തര മേഖലയ്ക്കു സംരക്ഷണം
അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് എത്തുമ്പോഴും രാജ്യത്തെ കർഷകരുടെയും ക്ഷീരകർഷകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നു കേന്ദ്രം ഉറപ്പുനൽകുന്നു. പാലും മത്സ്യബന്ധന മേഖലയും ഉൾപ്പെടെയുള്ള മേഖലകളെ കരാറിൽനിന്ന് ഒഴിവാക്കും.
പ്രതിപക്ഷ പ്രതിഷേധം
കരാറിലെ സുതാര്യതയില്ലായ്മ ആരോപിച്ചു പ്രതിപക്ഷം പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉയർത്തി. കരാറിന്റെ പൂർണരൂപം വെളിപ്പെടുത്താത്തതും റഷ്യയുമായുള്ള ബന്ധം തകരുന്നതും പ്രതിപക്ഷം ചോദ്യം ചെയ്തു. എന്നാൽ, എംഎസ്എംഇ മേഖലയ്ക്കും ആഭ്യന്തര നിർമാണമേഖലയ്ക്കും കരാർ വലിയ കരുത്തേകുമെന്നു പീയൂഷ് ഗോയൽ പറയുന്നു. കരാറിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സംയുക്ത പ്രസ്താവന അഞ്ചു ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്നും മാർച്ച് പകുതിയോടെ ഔദ്യോഗികമായി കരാർ ഒപ്പിടുമെന്നും മന്ത്രി അറിയിച്ചു.
National
ന്യൂഡൽഹി: ഇന്ത്യ അമേരിക്ക വ്യാപാര കരാറിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അമേരിക്കൻ പ്രസിഡന്റിന് മുന്നിൽ നരേന്ദ്രമോദി കീഴടങ്ങുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം കൂടി ട്രംപിനെ ഏൽപ്പിക്കുകയാണ് നല്ലതെന്നും വേണുഗോപാൽ വിമർശിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങളിൽ പ്രഖ്യാപനങ്ങൾ നടത്തുന്നത് ട്രംപാണ്. രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാര കരാറുകളുടെ ചരിത്രത്തിലാദ്യമാണ് മറ്റൊരു രാഷ്ട്രത്തിന്റെ പ്രസിഡന്റ് നമ്മുടെ രാജ്യത്തിന്റെ കരാർ പ്രഖ്യാപിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
ട്രംപ് തീരുമാനിച്ചത് അനുസരിച്ച് മോദി കീഴടങ്ങുകയാണ്. രാജ്യത്തിന്റെ പരമാധികാരം അടിയറവ് വയ്ക്കുന്ന ഗുരുതര പ്രശ്നമാണിത്. പാർലമെന്റിന്റെ നടപടിക്രമങ്ങളെ കാറ്റിൽപ്പറത്തിയാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തെ തടസപ്പെടുത്തുന്നു. അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ല. പാർലമെന്റ് അല്ലെങ്കിൽ എവിടെയാണ് ചർച്ചകൾ നടത്തേണ്ടത്? പ്രധാനമന്ത്രിയെ നോക്കുകുത്തിയാക്കി തന്ത്രപ്രധാനമായ കാര്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിക്കുന്നു.
പ്രധാനമന്ത്രിക്ക് ഭയമല്ലെങ്കിൽ എന്തുകൊണ്ട് രാഹുൽഗാന്ധിയുടെ പ്രസ്താവനകൾ കേന്ദ്രം നിഷേധിക്കുന്നില്ല? അപ്രിയകരമായ സത്യങ്ങൾ പുറത്തു വരാതിരിക്കാൻ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ ശ്രമിക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
National
ന്യൂഡൽഹി: ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾക്ക് ചുമത്തിയിരുന്ന ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചതിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപിന് നന്ദി അറിയിച്ച് മോദി രംഗത്തെത്തിയത്.
പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ 18 ശതമാനമായി കുറയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി കുറിച്ചു.
ട്രംപിന്റെ പ്രഖ്യാപനത്തിൽ 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ച് നന്ദി അറിയിക്കുന്നതായും മോദി വ്യക്തമാക്കി. വലിയ രണ്ട് സമ്പദ്വ്യവസ്ഥകളും ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിക്കുമ്പോൾ ജനങ്ങൾക്ക് പ്രയോജനകരമാകുമെന്നും കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും പ്രധാനമന്ത്രി കുറിച്ചു.
സമാധാനത്തിനായുള്ള ട്രംപിന്റെ പ്രവർത്തനങ്ങളെ ഇന്ത്യ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ച മോദി ലോക സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ട്രംപിന്റെ നേതൃത്വം നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഇറക്കുമതി തീരുവ കുറച്ചതിൽ നന്ദി അറിയിച്ചെങ്കിലും വ്യാപാര കരാർ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പരാമർശമില്ലെന്നതും ശ്രദ്ധേയമാണ്.
National
ന്യൂഡൽഹി: തീരുവ കുറച്ചതിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിന് നന്ദി പറഞ്ഞ് മോദി ട്വീറ്റ് ചെയ്യുകയായിരുന്നു.
എന്റെ പ്രിയ സുഹൃത്ത് ട്രംപുമായി ഇന്ന് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങൾക്ക് 18 ശതമാനം തീരുവ ഏർപ്പെടുത്തിയതിൽ സന്തോഷമുണ്ട്. ഈ അത്ഭുതകരമായ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ ട്രംപിന് നന്ദിയെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
രണ്ട് വലിയ സമ്പദ്വ്യവസ്ഥകളും ലോകത്തിലെ വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അത് നമ്മുടെ ജനങ്ങൾക്ക് ഗുണം ചെയ്യുകയും. പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള വലിയ അവസരങ്ങൾ തുറക്കുകയും ചെയ്യുന്നുവെന്നും മോദി പറഞ്ഞു.
ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ട്രംപിന്റെ നേതൃത്വം അത്യന്താപേക്ഷിതമാണ്. സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഇന്ത്യ പൂർണമായി പിന്തുണയ്ക്കുന്നു.
നമ്മുടെ പങ്കാളിത്തത്തെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് അദ്ദേഹത്തോടൊപ്പം അടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയുമായുള്ള വ്യാപാരക്കരാറായെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്ക് ചുമത്തിയ പകരം തീരുവ കുറയ്ക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമായി കുറയ്ക്കും. റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ധാരണയായെന്നും ട്രംപ് അവകാശപ്പെട്ടു. ട്രംപ് തന്റെ സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചുവെന്ന് നേരത്തെ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പോസ്റ്റ്.
National
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം കൂടുതൽ വിവരങ്ങൾ അദ്ദേഹം നൽകിയില്ല. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ കാലതാമസം നേരിടുന്നതിനിടെയാണ് ഈ സംഭാഷണം. റഷ്യയിൽനിന്ന് എണ്ണ തുടർച്ചയായി ഇന്ത്യ വാങ്ങുന്നതിനെതിരായി ട്രംപ് ഇന്ത്യയ്ക്ക് ഇറക്കുമതികൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു.
ഇറാനിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനു പകരം ഇന്ത്യ വെനിസ്വേലൻ എണ്ണ വാങ്ങുമെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ധാരണ ഇതിനകം ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ വരും, വെനിസ്വേലൻ എണ്ണവാങ്ങുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് മോദിയുമായി ഫോണിൽ സംസാരിച്ചിരിക്കുന്നത്.
International
ജെറുസലേം: ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. ശനിയാഴ്ച ഗാസ മുനമ്പിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റഫാ അതിർത്തി ഇന്ന് തുറക്കാനിരിക്കെയാണ് ഇസ്രയേലിന്റെ ആക്രമണം.
വ്യോമാക്രമണത്തിൽ 31 പേർ മരിച്ചു. ആറ് കുട്ടികളടക്കമാണ് മരിച്ചത്. തെക്കൻ നഗരമായ ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരുന്ന ടെന്റുകൾക്ക് നേരെ ഹെലികോപ്റ്റർ ഗൺഷിപ്പുകൾ ഇടിച്ചുകയറുകയായിരുന്നു.
ഒക്ടോബറിൽ യുഎസ് പ്രസിഡന്റ് ട്രംപ് മധ്യസ്ഥത വഹിച്ച രണ്ടാംഘട്ട വെടിനിർത്തൽ ഈ മാസം ആദ്യം പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്ന് പലസ്തീനികൾ പറഞ്ഞു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതുമുതൽ ഇസ്രയേലും ഹമാസും വെടിനിർത്തൽ ലംഘിക്കുന്നതായി പരസ്പരം ആരോപിക്കുകയാണ്.
ആക്രമണങ്ങളെ അപലപിച്ച ഹമാസ്, അമേരിക്ക സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഈ തുടർച്ചയായ ലംഘനങ്ങൾ ഇസ്രയേൽ സർക്കാർ വംശഹത്യയുടെ ക്രൂരമായ യുദ്ധം തുടരുകയാണെന്ന് സ്ഥിരീകരിക്കുന്നതായും ഹമാസ് പറഞ്ഞു.
ഖാൻ യൂനിസിലെ ഒരു കുടിയേറ്റ കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചവരിൽ ഏഴ് പേർ. വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥരിൽ ഒരാളായ ഖത്തർ, ആവർത്തിച്ചുള്ള ഇസ്രയേലി നിയമലംഘനങ്ങളെ അപലപിച്ചതായി പലസ്തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ സൈനിക വിന്യാസം വർധിപ്പിക്കുന്നതിനിടെ, ഇറാനുമായി ചർച്ചയ്ക്കു പദ്ധതിയിടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ചർച്ചയ്ക്കുള്ള സമയമോ സന്ദർഭമോ അദ്ദേഹം വ്യക്തമാക്കിയില്ല.
ഇറാനുമായി ചർച്ച സാധ്യമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “എനിക്ക് അങ്ങനയൊരു ആലോചനയുണ്ട്’’ എന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയുടെ വന്പൻ കപ്പൽപ്പട ഇറാനെ ലക്ഷ്യമിട്ടു നീങ്ങുകയാണ്. ആക്രമണം ഒഴിവാക്കാൻ കഴിഞ്ഞാൽ നല്ലതാണ്.
സൈനിക നടപടി ഒഴിവാക്കാൻ രണ്ടു കാര്യങ്ങൾ ചെയ്യണമെന്ന് ഇറാനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. ആണവപദ്ധതികൾ ഉപേക്ഷിക്കണം എന്നതാണ് ഒന്നാമത്തേത്. പ്രതിഷേധക്കാരെ കൊല്ലുന്നതു നിർത്തണം എന്നതാണ് രണ്ടാമത്തേത്. ആയിരക്കണക്കിനു പേരെയാണ് ഇറാൻ കൊല്ലുന്നത്. ആണവ വിഷയത്തിൽ ഇറാൻ ഉടൻ ചർച്ചാമേശയിലെത്തുമെന്നു ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെ ആക്രമിക്കാനുള്ള പദ്ധതികൾ ട്രംപ് പരിശോധിച്ചുവരികയാണെങ്കിലും ആക്രമണം നടത്താനുള്ള തീരുമാനം അദ്ദേഹം എടുത്തിട്ടില്ലെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
അമേരിക്ക ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നു പറയുന്നതിനിടെയും ഏറ്റുമുട്ടൽ ഒഴിവാക്കാനുള്ള നീക്കങ്ങൾ ഇറാൻ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തുർക്കിയിലെത്തി. ഇതിനു പിന്നാലെ തുർക്കി പ്രസിഡന്റ് എർദോഗൻ ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. ഇറാൻ-അമേരിക്ക സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഇടപെടലിനു തുർക്കി തയാറാണെന്ന് എർദോഗൻ അറിയിച്ചു.
യുഎസ് യുദ്ധക്കപ്പൽ ഇസ്രയേലിൽ
ടെൽ അവീവ്: അമേരിക്കയുടെ ഒരു യുദ്ധക്കപ്പൽ ഇസ്രയേലിലെ ഐലാത്ത് തുറമുഖത്ത് നങ്കൂരമിട്ടതായി റിപ്പോർട്ട്. ഡിസ്ട്രോയർ ക്ലാസിൽപ്പെട്ട ഈ കപ്പലിനെക്കുറിച്ചുള്ള വിവരങ്ങൾ നല്കാൻ ഇസ്രയേലോ യുഎസോ തയാറായില്ല. ഇസ്രയേൽ-യുഎസ് സൈനിക സഹകരണത്തിന്റെ ഭാഗമായി നേരത്തേ എടുത്ത തീരുമാനപ്രകാരമാണു കപ്പൽ എത്തിയതെന്നു പറയുന്നു.
ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വിമാനവാഹിനി അടക്കമുള്ള വൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. ഇതിനിടെ, ഇറാൻ വിഷയത്തിൽ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം നടപ്പാക്കാൻ തയാറാണെന്ന് പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.
International
ന്യൂയോർക്ക്: പാക്കിസ്ഥാനെ 'ലെവൽ ത്രീ' വിഭാഗത്തിൽ ഉൾപ്പെടുത്തി അമേരിക്ക. ഭീകരാക്രമണ സാധ്യത കൂടുതലായ രാജ്യമെന്ന നിലയിലാണ് പാക്കിസ്ഥാനെ "ലെവൽ ത്രീ' വിഭാഗത്തിൽ യുഎസ് ഫെഡറൽ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭീകരാക്രമണം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകൽ ഭീഷണി എന്നിവ കണക്കിലെടുത്ത് പാക്കിസ്ഥാനിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കണമെന്നും പരമാവധി ഒഴിവാക്കണമെന്നും അമേരിക്ക പൗരന്മാരോട് ആവശ്യപ്പെട്ടു.
യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് പുറത്തിറക്കിയ ട്രാവൽ അഡ്വൈസറിയിലാണ് ഇതുസംബന്ധിച്ച നിർദേശം. യാതൊരു മുന്നറിയിപ്പുമില്ലാതെ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ ഉണ്ടായേക്കാമെന്നും യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് സൂചിപ്പിക്കുന്നു.
ഹോട്ടലുകൾ, ചന്തകൾ, ഷോപിംഗ് മാളുകൾ, സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ ഭീകരവാദികളുടെ പ്രധാന ലക്ഷ്യങ്ങളായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ പ്രവിശ്യകളുടെ ചില ഭാഗങ്ങളെ "ലെവൽ ഫോർ' വിഭാഗത്തിലാണ് യുഎസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഉയർന്ന അപകട സാധ്യതയുള്ളതും ജീവന് ഭീഷണിയുള്ളതുമായ മേഖലകളെയാണ് ലെവൽ ഫോറിൽ ഉൾപ്പെടുത്തുക.
NRI
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജനപ്രീതിയിൽ ഇടിവുണ്ടാകുന്നതായി പുതിയ സർവേ ഫലങ്ങൾ. ജനപ്രീതി കുറയാനുള്ള ഏറ്റവും പ്രധാന കാരണമായി രാഷ്ട്രീയ തന്ത്രജ്ഞൻ പാട്രിക് റഫിനി ചൂണ്ടിക്കാട്ടുന്നത് വർധിച്ചുവരുന്ന ജീവിതച്ചെലവാണ്.
സാധാരണക്കാരായ വോട്ടർമാർക്കിടയിൽ സാമ്പത്തിക പ്രതിസന്ധിയാണ് ഏറ്റവും വലിയ ചർച്ചാവിഷയം. വെള്ളക്കാരായ തൊഴിലാളികൾക്കിടയിൽ ട്രംപിന് ഇപ്പോഴും വലിയ സ്വാധീനമുണ്ട്.
എന്നാൽ ലാറ്റിനോ, ഏഷ്യൻ വംശജരായ യുവാക്കൾക്കിടയിൽ മുൻപുണ്ടായിരുന്ന ആവേശം ഇപ്പോൾ കുറഞ്ഞുവരുന്നു. ന്യൂയോർക്ക് ടൈംസ്-സീന പോൾ അനുസരിച്ച്, ലാറ്റിനോ വോട്ടർമാർക്കിടയിൽ ഡെമോക്രാറ്റുകൾ ഇപ്പോൾ 16 പോയിന്റ് മുന്നിലാണ്.
2024-ൽ ട്രംപ് ഈ വോട്ടർമാർക്കിടയിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു. 2026-ലെ ഇടക്കാല തെരഞ്ഞെടുപ്പിലും 2028-ലെ പൊതുതെരഞ്ഞെടുപ്പിലും ഈ മാറ്റങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയായേക്കാം.
കുടിയേറ്റ നയങ്ങളേക്കാൾ കൂടുതൽ വോട്ടർമാർ വിലക്കയറ്റത്തെയും സാമ്പത്തിക സുരക്ഷിതത്വത്തെയുമാണ് ഗൗരവമായി കാണുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
International
ന്യൂയോർക്ക്: കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ യുഎസിൽ വ്യാപകമായി വിമാന സർവീസുകൾ റദ്ദാക്കി. ശീതക്കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ശനി, ഞായർ ദിവസങ്ങളിൽ അമേരിക്കയിൽ നിന്ന് പുറപ്പെടാനിരുന്ന വിമാന സർവീസുകൾ റദ്ദാക്കിയത്.
8,400 വിമാന സർവീസുകളാണ് യുഎസ് റദ്ദാക്കിയത്. ന്യൂ മെക്സിക്കോ മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളിലെ 14 കോടിയോളം ജനങ്ങളെ ശീതക്കാറ്റ് ബാധിക്കുമെന്നാണ് വിലയിരുത്തൽ. രക്ഷാപ്രവർത്തനത്തിനായി 30ഓളം സംഘങ്ങളെ ഫെഡറൽ സർക്കാർ തയാറാക്കിയിട്ടുണ്ട്.
ഒഹായോ, മിനസോട്ട, മിഷിഗൺ, ഇലിനോയ് തുടങ്ങി അമേരിക്കയുടെ വടക്ക്-മധ്യ ഭാഗങ്ങളിലെ 12-ഓളം സംസ്ഥാനങ്ങളിൽ മൈനസ് 40 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില. കാലാവസ്ഥ പ്രതിസന്ധിയെ തുടർന്ന് പള്ളികൾ ഞായറാഴ്ച പ്രാർഥനകൾ ഓൺലൈനാക്കിയിട്ടുണ്ട്.
International
ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപനം നടത്തി ഒരു വർഷത്തിനു ശേഷമാണ് നടപടി.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, സംഘടനയ്ക്ക് 130 മില്യൺ ഡോളർ കടബാധ്യതയുമായാണ് യുഎസിന്റെ പിന്മാറ്റം. സംഘടനയിൽനിന്നു പിന്മാറാൻ ഒരു വർഷം മുമ്പ് നോട്ടീസ് നൽകുകയും കുടിശികയുള്ള സാമ്പത്തികബാധ്യത തീർക്കുകയും വേണം.
ഒരു വർഷം മുമ്പ് പിന്മാറ്റ നോട്ടീസ് നൽകിയ യുഎസ് കുടിശിക അടച്ചില്ല. 133 മില്യൺ യുഎസ് ഡോളറിലധികം നൽകാനുണ്ടെന്നാണു ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ അംഗത്വത്തിൽനിന്നു പിന്മാറുന്നതിനു മുമ്പ് പണം നൽകേണ്ട ബാധ്യതയില്ലെന്നാണു യുഎസ് വാദിക്കുന്നത്.
ട്രംപിന്റെ ഏറ്റവും വിനാശകരമായ തീരുമാനമാണിതെന്ന് ജോർജ്ടൗൺ സർവകലാശാലയിലെ പൊതുജനാരോഗ്യ നിയമ വിദഗ്ധൻ ലോറൻസ് ഗോസ്റ്റിൻ പറഞ്ഞു. പുതിയ പകർച്ചവ്യാധികളെ നേരിടുന്നതിൽ പ്രവർത്തനങ്ങളെ യുഎസിന്റെ പിന്മാറ്റം ബാധിക്കും. വാക്സിനുകളും മരുന്നുകളും വികസിപ്പിക്കാനുള്ള യുഎസ് ശാസ്ത്രജ്ഞരുടെയും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും ശേഷി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു.
പോളിയോ നിർമാർജനം, മാതൃ-ശിശു ആരോഗ്യ പരിപാടികൾ, പുതിയ വൈറൽ ഭീഷണികൾ തിരിച്ചറിയാനുള്ള ഗവേഷണം എന്നിവയുൾപ്പെടെ നിരവധി ആഗോള ആരോഗ്യ സംരംഭങ്ങളെ യുഎസ് പിൻവാങ്ങൽ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ആരോഗ്യ ഏജൻസിയാണ് ലോകാരോഗ്യ സംഘടന. എംപോക്സ്, എമ്പോള, പോളിയോ തുടങ്ങിയ പകർച്ചവ്യാധികൾ പോലുള്ള ആഗോള ആരോഗ്യ ഭീഷണികളെ നേരിടുകയും പ്രതിരോധം ഏകോപിപ്പിക്കുകയും ചെയ്യുകയാണു സംഘടനയുടെ ഒരു ലക്ഷ്യം. ദരിദ്രരാജ്യങ്ങൾക്കു സാങ്കേതിക സഹായം നൽകുന്നുണ്ട്. ഇതിനൊപ്പം വാക്സിനുകളും ചികിത്സകളും നൽകുന്നു. മാനസികാരോഗ്യം, കാൻസർ എന്നിവയുൾപ്പെടെ നൂറുകണക്കിന് ആരോഗ്യ അവസ്ഥകൾക്കുള്ള മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.
ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും ഇതിൽ അംഗങ്ങളാണ്. വളരെക്കാലമായി സംഘടനയെ നിലനിർത്തുന്നത് അമേരിക്കയുടെ വമ്പൻ സാമ്പത്തിക സഹായമാണ്.
ലോകാരോഗ്യ സംഘടനയ്ക്ക് അംഗത്വ വിഹിതമായി അമേരിക്ക പ്രതിവർഷം ശരാശരി 111 ദശലക്ഷം യുഎസ് ഡോളറും വാർഷിക സംഭാവനയായി ഏകദേശം 570 ദശലക്ഷം യുഎസ് ഡോളറും നൽകുന്നുണ്ട്.
International
ദാവോസ്: ഇറക്കുമതി തീരുവകളിൽനിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേക തീരുവ ചുമത്തുന്നതില്നിന്നുമാണ് ട്രംപ് പിന്മാറിയത്. സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നയതന്ത്രപരമായ ചുവടുമാറ്റം.
ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന തീരുവകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. മാർക്ക് റൂട്ടെയുമായി നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്നും ഗ്രീൻലൻഡിനും ആർട്ടിക് മേഖലയ്ക്കും വേണ്ടിയുള്ള ഒരു ഭാവി കരാറിന്റെ രൂപരേഖ തയാറായതായും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
ഫെബ്രുവരി ഒന്നു മുതൽ 10 ശതമാനം ഇറക്കുമതി ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുന്ന കരാറിൽ തീരുമാനമായില്ലെങ്കിൽ ജൂൺ ഒന്ന് മുതൽ നികുതി 25 ശതമാനമായി ഉയർത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
Editorial
ജനാധിപത്യത്തെ അപകടത്തിലാക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ അമേരിക്കൻ കത്തോലിക്ക സഭാ നേതൃത്വത്തിൽനിന്ന് പ്രഹരതുല്യമായ രണ്ടു പ്രതികരണങ്ങൾ ഉണ്ടായിരിക്കുന്നു. ലോകസമാധാനത്തിനു ഭീഷണിയായ വിദേശ നയതന്ത്രങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും അമേരിക്ക പിന്തിരിയണമെന്നാണ് മൂന്നു കർദിനാൾമാർ പുറപ്പെടുവിച്ച പ്രസ്താവന. രണ്ടാമത്തേത്, അമേരിക്കൻ സൈനിക സേവനത്തിനുള്ള അതിരൂപതയുടെ അധ്യക്ഷനായ ആർച്ച്ബിഷപ് തിമോത്തി ബ്രോല്ലിയോയുടേതാണ്. ഗ്രീൻലാൻഡ് അധിനിവേശത്തിനുള്ള മനഃസാക്ഷിക്കു നിരക്കാത്ത ഉത്തരവുകളെ സൈനികർക്കു ധിക്കരിക്കാമെന്നാണ് അദ്ദേഹം ആഞ്ഞടിച്ചത്. ട്രംപോ മറ്റു ക്രൈസ്തവ വിഭാഗങ്ങളോ ഇതിനെ അംഗീകരിക്കുമോ എന്നതല്ല, സത്യം വിളിച്ചുപറയാനും ആളുണ്ടായി എന്നതാണ് പ്രസക്തം.
അങ്ങനെ, അകത്തും പുറത്തും വിമർശകരോട് അക്രമാസക്തനാകുന്ന ട്രംപിനെതിരേയാണ് അമേരിക്കയിലെ കർദിനാൾമാർ ആഞ്ഞടിച്ചിരിക്കുന്നത്; “ലോകസമാധാനത്തിനു ഭീഷണിയായ വിദേശ നയതന്ത്രങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും അമേരിക്ക പിന്തിരിയണം.” ഷിക്കാഗോ ആർച്ച്ബിഷപ് കർദിനാൾ ബ്ലെസ് ജെ. കുപിക്, വാഷിംഗ്ടൺ ആർച്ച്ബിഷപ് കർദിനാൾ റോബർട്ട് മക്എൽറോയ്, നെവാർക്ക് ആർച്ച്ബിഷപ് കർദിനാൾ ജോസഫ് ഡബ്ല്യു. ടോബിൻ എന്നിവരുടേതാണ് സംയുക്ത പ്രസ്താവന.
“ജീവിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണത്തിലും മനുഷ്യാന്തസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിദേശനയത്തിലേക്ക് അമേരിക്ക മടങ്ങണം. ഗ്രീൻലാൻഡിനോടും വെനസ്വേലയോടുമുള്ള ഭീഷണി അവസാനിപ്പിക്കണം. ഇടുങ്ങിയ താത്പര്യസംരക്ഷണത്തിനായി യുദ്ധം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. അമേരിക്ക ലോകത്തിന്റെ ധാർമിക സ്വരമാകണം; ഭീഷണിയാകരുത്. ശീതയുദ്ധം അവസാനിച്ചതിനുശേഷം ഇതാദ്യമായി അമേരിക്കയുടെ പ്രവർത്തനങ്ങളുടെ ധാർമികത ചോദ്യംചെയ്യപ്പെടുകയാണ്.
അടിയന്തര സാഹചര്യത്തിൽ അവസാന ആശ്രയമായി മാത്രമേ സൈനികനടപടി പാടുള്ളൂവെന്നത് ദേശീയ നയമാക്കണം. വർധിച്ചുവരുന്ന ഭീഷണികളും സായുധ സംഘട്ടനങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളെ തകർക്കുകയും ലോകത്തെ എണ്ണമറ്റ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യും. ലെയോ പതിനാലാമൻ മാർപാപ്പയുടെ കാഴ്ചപ്പാടുപോലെ ധാർമികതയിലൂന്നിയ വിദേശനയമാണു നമ്മുടെ രാജ്യത്തിനു വേണ്ടത്.”
ആർച്ച്ബിഷപ് തിമോത്തി ബ്രോല്ലിയോ ഞായറാഴ്ച ബിബിസിക്കു നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ കൂടുതൽ പ്രഹരശേഷിയുള്ളതാണ്. ഗ്രീൻലാൻഡ് അധിനിവേശത്തിനുള്ള അധാർമിക ഉത്തരവിനെ, സ്വന്തം മനഃസാക്ഷിയുടെ മണ്ഡലത്തിൽനിന്ന് ധിക്കരിക്കാൻ പട്ടാളക്കാർക്കു കഴിയും എന്നാണ് അദ്ദേഹം ആഞ്ഞടിച്ചത്. ഇത്, ആ വ്യക്തിയെ ദുഷ്കരമായ സാഹചര്യത്തിൽ എത്തിക്കുമെന്നത് തന്റെ ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധാർമികമായി അംഗീകരിക്കാനാകാത്ത ഉത്തരവുകൾ ഉണ്ടാകുന്പോൾ ചില സൈനികരുടെ അവസ്ഥ തന്നെ ആകുലപ്പെടുത്തുന്നുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ വിശദീകരണം നൽകിയത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത്, 1930ലെ ദണ്ഡി യാത്രയോടെ ആരംഭിച്ച നിയമലംഘന പ്രസ്ഥാനത്തോടു ചേർന്നുനിൽക്കുന്നതാണിത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ അമേരിക്കൻ കത്തോലിക്ക സഭാ നേതൃത്വത്തിൽനിന്നുണ്ടായ പ്രഹരതുല്യമായ രണ്ടു പ്രസ്താവനകളെയും പുതുയുഗപ്പിറവിയെന്നാണ് ദേശീയ ദിനപത്രമായ ‘നാഷണൽ കാത്തലിക് റിപ്പോർട്ടർ’ വിശേഷിപ്പിച്ചത്. അമിത ദേശീയതയും ജനാധിപത്യത്തിലെ ഏകാധിപത്യപ്രവണതയും മാനവികതയെ അപകടത്തിലാക്കുന്പോൾ ലോകം ഇതു ചർച്ച ചെയ്യേണ്ടതാണ്.
ചില സൈനിക ഇടപെടലുകൾ കഠിന വിമർശങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും അമേരിക്കയുടെ ജനാധിപത്യ പ്രതിബദ്ധത, കമ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെയും ഇസ്ലാമിക തീവ്രവാദത്തിന്റെയും കടന്നുകയറ്റങ്ങളെ ചെറുത്തിട്ടുണ്ട്. യൂറോപ്പും മറ്റു ജനാധിപത്യരാജ്യങ്ങളും മൗലികവാദത്തിനു മുകളിൽ വികസനത്തെ പ്രതിഷ്ഠിച്ച മുസ്ലിം രാജ്യങ്ങളും ഒരു പരിധിവരെ അതിനെ പിന്തുണച്ചിട്ടുമുണ്ട്. അങ്ങനെ ചരിത്രത്തിലൂടെ കൈവരിച്ച ജനാധിപത്യ നായകസ്ഥാനം ട്രംപിന്റെ രണ്ടാം വരവിന്റെ ഒരു വർഷത്തിനിടെ പ്രതിനായക പരിവേഷത്തിലായി.
ഈയവസരത്തിലാണ് വകതിരിവില്ലാത്ത അധിനിവേശങ്ങൾക്കു തങ്ങളുടെ പിന്തുണയില്ലെന്ന സൂചന കത്തോലിക്ക സഭയിൽനിന്നുണ്ടായിരിക്കുന്നത്. വെനസ്വേലയുടെ കമ്യൂണിസ്റ്റ് ഏകാധിപത്യവും അടിച്ചമർത്തലും മാനവികതയ്ക്കു വിരുദ്ധമാണെന്നതിൽ പരിഷ്കൃതലോകത്തിനു സംശയമില്ല. പക്ഷേ, പാർലമെന്റിനെ മറികടന്ന് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുവന്ന, കാനഡയെയും ഗ്രീൻലാൻഡിനെയും താനിങ്ങെടുക്കുകയാണെന്നു പ്രഖ്യാപിക്കുന്ന ഭരണാധികാരി എങ്ങനെയാണ് ഏകാധിപതിയല്ലാതാകുന്നത്?
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വാൾ അതിന്റെ ഉറയിലിടാനാണ് അമേരിക്കയിലെ കത്തോലിക്ക സഭാ നേതൃത്വം തങ്ങളുടെ ഭരണാധികാരിയോടു പറഞ്ഞിരിക്കുന്നത്. തീവ്രദേശീയത, മതരാഷ്ട്ര ഭ്രാന്തുകൾ, ഏകാധിപതികളുടെ ജനാധിപത്യ ദുരുപയോഗം തുടങ്ങിയവയുടെ കാലത്ത് മതങ്ങൾ അവയുടെ ഉത്തരവാദിത്വങ്ങൾ മറക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന സന്ദേശം ചെറുതല്ല. പ്രത്യേകിച്ച്, അമേരിക്കയിൽ ഉൾപ്പെടെ, കഠിനകാലത്ത് പ്രതിപക്ഷം മൂടിപ്പുതച്ചു കിടന്നുറങ്ങുന്പോൾ മതങ്ങളും മാധ്യമങ്ങളും പൊതുജനവും ഉറക്കമിളയ്ക്കേണ്ടതുണ്ട്.
International
കോപ്പൻഹേഗൻ: ഏതുവിധേനയും ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെതിരേ ഡെന്മാർക്കിലുടനീളം വൻ പ്രതിഷേധം. വിവിധ നഗരങ്ങളിൽ നടന്ന റാലികളിൽ ആയിരങ്ങൾ പങ്കെടുത്തു.
തലസ്ഥാനമായ കോപ്പൻഗേഹനിൽ യുഎസ് എംബസിക്കുമുന്നിലാണ് പ്രകടനം നടന്നത്. ഗ്രീൻലാൻഡിന്റെ തലസ്ഥാനമായ നൂക്കിലും അതികഠിനമായ മഞ്ഞുവീഴ്ചയെ അവഗണിച്ച് നൂറുകണക്കിനുപേർ പങ്കെടുത്ത പ്രതിഷേധറാലി അരങ്ങേറി. “ഗ്രീൻലാൻഡ് അമേരിക്കക്കാരാകാൻ ആഗ്രഹിക്കുന്നില്ല”, “ഗ്രീൻലാൻഡ് വില്പനയ്ക്കില്ല”എന്നിങ്ങനെയെഴുതിയ ബാനറുകളും വഹിച്ചായിരുന്നു പ്രകടനം.
അമേരിക്കയ്ക്കു വ്യക്തമായ സന്ദേശം നൽകാനായിരുന്നു പ്രതിഷേധപ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തതെന്ന് സംഘാടകർ അറിയിച്ചു.
ഗ്രീൻലാൻഡിനെ ജനങ്ങളിൽ പലരും വളരെയധികം ഉത്കണ്ഠാകുലരാണെന്നും ഉറങ്ങാൻ കഴിയാത്ത നിരവധി ഗ്രീൻലാൻഡുകാരുണ്ടെന്നും പ്രതിഷേധപരിപാടിയുടെ പ്രധാന സംഘാടകരിൽ ഒരാളായ ഡെന്മാർക്കിലെ ഗ്രീൻലാൻഡേഴ്സിനായുള്ള ദേശീയ സംഘടനയുടെ ചെയർപേഴ്സൺ ജൂലി റാഡെമാക്കർ പറഞ്ഞു.
അതേസമയം, ഗ്രീൻലാൻഡിൽ നാറ്റോ സഖ്യസേന പരിശീലനം ആരംഭിച്ചു. തങ്ങളുടെ നീക്കം അമേരിക്കയ്ക്കെതിരേയല്ലെന്നും റഷ്യയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്നും നാറ്റോ അറിയിച്ചു.
ഗ്രീൻലാൻഡിലെ നാറ്റോ സൈനിക നീക്കത്തിൽ ആശങ്കയുണ്ടെന്ന് റഷ്യ പ്രതികരിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രതിപക്ഷ നേതാവും നൊബേൽ സമാധാന പുരസ്കാര ജേതാവുമായ മരിയ കോറിന മച്ചാഡോ തനിക്കു ലഭിച്ച നൊബേൽ മെഡൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കൈമാറി. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ തന്റെ പുരസ്കാരം ട്രംപിന് സമ്മാനിച്ചത്.
വെനസ്വേലയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് ട്രംപും മച്ചാഡോയും തമ്മിൽ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കിടെയാണു സംഭവം. താൻ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പുരസ്കാരം നൽകിയതിനു മച്ചാഡോയെ ട്രംപ് പ്രശംസിച്ചു.
"മച്ചാഡോ വളരെയധികം പ്രതിസന്ധികളിലൂടെ കടന്നുപോയ വനിതയാണ്. പരസ്പര ബഹുമാനത്തിന്റെ മഹത്തായ പ്രവൃത്തിയാണ് ഈ നീക്കം'- ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. മച്ചാഡോ നൽകിയ മെഡൽ കൈവശം വയ്ക്കാനാണ് ട്രംപിന്റെ തീരുമാനമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
നൊബേൽ സമ്മാനം മറ്റൊരാൾക്ക് കൈമാറാൻ ഔദ്യോഗികമായി അനുവാദമില്ലെന്ന് നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ മച്ചാഡോയുടെ ഈ നീക്കം പ്രതീകാത്മകം മാത്രമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും, വെനസ്വേലൻ രാഷ്ട്രീയത്തിൽ ട്രംപിന്റെ പിന്തുണ ഉറപ്പാക്കാനുള്ള മച്ചാഡോയുടെ തന്ത്രപരമായ നീക്കമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
വെനസ്വേലയിലെ ജനാധിപത്യ പോരാട്ടത്തിന് ട്രംപ് നൽകുന്ന പിന്തുണയിൽ നേരത്തെ സംശയങ്ങൾ ഉയർന്നിരുന്നു. മച്ചാഡോയ്ക്ക് രാജ്യത്തിനുള്ളിൽ മതിയായ പിന്തുണയില്ലെന്ന് ട്രംപ് മുൻപ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, അമേരിക്കൻ പ്രസിഡന്റിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് താൻ മെഡൽ നൽകിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മച്ചാഡോ മാധ്യമങ്ങളോട് പറഞ്ഞു.
വെനസ്വേലയിൽ കഴിഞ്ഞ പതിനൊന്നു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന മച്ചാഡോ, അടുത്തിടെയാണ് നോർവേയിൽ പോയി നൊബേൽ പുരസ്കാരം സ്വീകരിച്ചത്. ഇതിനുപിന്നാലെയാണ് അവർ വാഷിംഗ്ടണിലെത്തി ട്രംപിനെ കണ്ടത്.
National
ന്യൂഡൽഹി: സാന്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെയുണ്ടായ ആഭ്യന്തര പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. പ്രതിഷേധങ്ങൾ നടക്കുന്നയിടങ്ങളിൽ നിന്ന് അകന്നുനിൽക്കാനും നിർദേശമുണ്ട്.
ലഭ്യമായ യാത്ര സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി രാജ്യം വിടാൻ തയാറാകണമെന്നാണ് എംബസിയുടെ നിർദേശം. എംബസിയുമായി നിരന്തരം ബന്ധപ്പെടാനും അറിയിച്ചിട്ടുണ്ട്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പാക്കാനും നിർദേശമുണ്ട്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഇറാനിലെ ഇന്ത്യക്കാർക്ക് വേണ്ടി ഹെൽപ് ലൈൻ നമ്പറും പുറത്തിറക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പറുകൾ; 989128109115, 989128109109, 989128109102, 989932179359.
ഇറാനിലെ പ്രക്ഷോഭകാരികള്‍ക്കുള്ള സഹായം പുറപ്പെട്ടു കഴിഞ്ഞുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെ യുഎസ് ഇറാനെ ആക്രമിച്ചേക്കുമെന്ന പ്രചരണങ്ങളും ശക്തമാകുന്നുണ്ട്.
International
ടെഹ്റാൻ: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ തൂക്കിലേറ്റാനുള്ള നീക്കത്തിനെതിരേ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിഷേധക്കാരെ വധശിക്ഷയ്ക്കു വിധേയമാക്കിയാൽ ഇറാനെതിരേ അതിശക്തമായ നടപടിയുണ്ടാകുമെന്നു ട്രംപ് വ്യക്തമാക്കി. "സഹായം ഉടൻ എത്തും' എന്നു പ്രക്ഷോഭകാരികൾക്ക് ഉറപ്പുനൽകിയ അദ്ദേഹം, ഇറാനുമായുള്ള എല്ലാ ചർച്ചകളും റദ്ദാക്കിയതായും പ്രഖ്യാപിച്ചു. ഇറാനെതിരേ ഏതു നിമിഷവും അമേരിക്കയുടെ ആക്രമണമുണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.
ഇന്ന് ആദ്യ വധശിക്ഷ?
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇർഫാൻ സുൽത്താനി (26) എന്ന യുവാവിനെ ഇന്നു തൂക്കിലേറ്റിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിചാരണ പോലുമില്ലാതെയാണ് ഇർഫാനെ വധശിക്ഷയ്ക്കു വിധിച്ചതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. "ദൈവത്തിനെതിരേ യുദ്ധം ചെയ്തു' എന്ന കുറ്റം ചുമത്തിയാണു പ്രക്ഷോഭകാരികൾക്കെതിരേ ഇറാൻ വധശിക്ഷ വിധിക്കുന്നത്.
രക്തരൂഷിതമായ അടിച്ചമർത്തൽ
കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇറാനിലുടനീളം നടക്കുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 2,500ലേറെ പേർ കൊല്ലപ്പെട്ടതായാണ് യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ മോർച്ചറികളിൽ നിരത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ജനങ്ങളുടെ മരണത്തിനു പിന്നിൽ ഭീകരവാദികൾ ആണെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.
അതേസമയം, ഇറാനിലെ ഇന്റർനെറ്റ് വിച്ഛേദനത്തെ മറികടക്കാൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് സൗജന്യമായി സ്റ്റാർലിങ്ക് സേവനം വാഗ്ദാനം ചെയ്തു. പ്രക്ഷോഭം ശക്തമാകുന്നതിനിടെ, ഇറാന്റെ മുൻ കിരീടാവകാശി റെസ പഹ്ലവിയുമായി വൈറ്റ് ഹൗസ് പ്രതിനിധി രഹസ്യ കൂടിക്കാഴ്ച നടത്തി. ഇറാന്റേത് അവസാന നാളുകളാണെന്നു ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് അഭിപ്രായപ്പെട്ടു.
കലാപം ദൈവത്തിനെതിരേയെന്ന് ഖമനയ്
ആളുകൾ ദൈവത്തിനെതിരേയാണ് കലാപം നടത്തുന്നതെന്നും പ്രക്ഷോഭങ്ങൾ വിദേശ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് ആരോപിച്ചു. ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമാണ് ഇറാൻ ജനതയുടെ യഥാർഥ കൊലയാളികളെന്ന് സുരക്ഷാ കൗൺസിൽ തലവൻ ലാരിജാനി കുറ്റപ്പെടുത്തി. അതേസമയം, സുരക്ഷാ സേനാംഗങ്ങളുടെ മരണത്തിൽ ആദരവ് പ്രകടിപ്പിച്ച് ഇറാൻ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി പ്രക്ഷോഭം മാറിയിരിക്കുകയാണ്.
International
വാഷിംഗ്ടൺ: ഇറാനിലെ പ്രതിഷേധക്കാർക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പ്രതിഷേധം തുടരാനും സഹായം ഉടനെത്തുമെന്നും പ്രതിഷേധക്കാർക്ക് അദ്ദേഹം ഉറപ്പു നൽകി.
ഇറാനിൽ ആഴ്ചകളായി നടക്കുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ 2,000 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇറാനിയൻ രാജ്യസ്നേഹികളേ പ്രതിഷേധം തുടരുക. നിങ്ങളുടെ സ്ഥാപനങ്ങൾ ഏറ്റെടുക്കൂ.
കൊലപാതകികളുടെയും അതിക്രമം ചെയ്യുന്നവരുടെയും പേരുകൾ ഓർത്തുവെക്കുക. അവർ വലിയ വില നൽകേണ്ടി വരും. പ്രതിഷേധക്കാരെ അർത്ഥശൂന്യമായി കൊലപ്പെടുത്തുന്നത് നിർത്തുന്നതുവരെ ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാൻ റദ്ദാക്കിയിട്ടുണ്ട്.
സഹായം ഉടൻ എത്തുമെന്നും ട്രംപ് പ്രസിഡന്റ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. ഇറാനുമായി വ്യാപാരത്തിലേർപ്പെടുന്ന ഏത് രാജ്യത്തിനും അമേരിക്കയുമായുള്ള എല്ലാ വ്യാപാരത്തിനും 25% താരിഫ് നേരിടേണ്ടി വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
NRI
വാഷിംഗ്ടൺ ഡിസി: ക്രെഡിറ്റ് കാർഡ് കമ്പനികൾ ഈടാക്കുന്ന അമിത പലിശയ്ക്ക് കടിഞ്ഞാണിടാൻ ഒരു വർഷത്തേക്ക് പലിശ നിരക്ക് 10 ശതമാനമായി നിജപ്പെടുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.
നിലവിൽ 20 മുതൽ 30 ശതമാനം വരെ പലിശ ഈടാക്കുന്ന കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനുവരി 20 മുതൽ ഒരു വർഷത്തേക്ക് ഈ നിയന്ത്രണം ഏർപ്പെടുത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്.
ഈ നീക്കത്തിന് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിലെ പ്രമുഖ നേതാക്കളുടെ പിന്തുണയുണ്ട്. സാൻഡേഴ്സ്, അലക്സാണ്ട്രിയ ഒക്കേഷ്യോ-കോർട്ടസ് തുടങ്ങിയവരും സമാനമായ ആവശ്യം മുമ്പ് ഉന്നയിച്ചിരുന്നു.
അമേരിക്കയിലെ ആകെ ക്രെഡിറ്റ് കാർഡ് കടം 1.23 ട്രില്യൺ ഡോളറിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഈ നിർദേശത്തെ ശക്തമായി എതിർക്കുന്നു.
പലിശ നിരക്ക് 10 ശതമാനമായി കുറയ്ക്കുന്നത് ദശലക്ഷക്കണക്കിന് സാധാരണക്കാർക്ക് ക്രെഡിറ്റ് കാർഡുകൾ ലഭിക്കുന്നത് തടയാൻ കാരണമാകുമെന്നും ഇത് സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും അവർ വാദിക്കുന്നു.
വായ്പാ നിരക്കുകൾ കുറച്ച് സാധാരണക്കാർക്ക് ആശ്വാസം നൽകാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഇതിന് മുൻപ് മോർട്ട്ഗേജ് നിരക്കുകൾ കുറയ്ക്കാനും അദ്ദേഹം ഇടപെടലുകൾ നടത്തിയിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ വ്യാപാര രംഗത്തും ഇറാനെതിരെ കടുത്ത സമ്മർദമാണ് ട്രംപ് ഉയർത്തുന്നത്.
വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ ഇറാനിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭം സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറിയ സാഹചര്യത്തിലാണ് തീരുവ വർധിപ്പിച്ച് ഇറാനെ യുഎസ് സമ്മർദത്തിലാക്കിയത്.
ഇറാന്റെ പ്രധാന വ്യാപാര പങ്കാളികൾ ചൈന, തുർക്കി, യുഎഇ, ഇറാക്ക് എന്നീ രാജ്യങ്ങളാണ്. ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യവും യുഎസുമായി നടത്തുന്ന ഏതൊരു ബിസിനസിനും 25 ശതമാനം അധിക തീരുവ നൽകേണ്ടി വരും. ഈ ഉത്തരവ് അന്തിമമാണ്. ഉടൻ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
International
വാഷിംഗ്ടൺ: ക്യൂബയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്ന് പറഞ്ഞ ട്രംപ് അധികം വൈകാതെ വെനസ്വേലയിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ നിലയ്ക്കുമെന്നും അറിയിച്ചു.
വെനസ്വേലയിൽ നിന്ന് ഇനി എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ഡോണൾഡ് ട്രംപ് ക്യൂബയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ക്യൂബയുമായി ബന്ധപ്പെട്ട തന്റെ പദ്ധതി എന്താണെന്ന് വ്യക്തമാക്കാൻ ട്രംപ് തയാറായിട്ടില്ല. ക്യൂബയെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുക എന്ന തന്ത്രമാണ് ട്രംപ് ആസൂത്രണം ചെയ്യുന്നതെന്നാണ് വിലയിരുത്തലുകൾ.
എന്നാൽ ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ രംഗത്തെത്തിയിട്ടുണ്ട്. ക്യൂബ ഒരു പരമാധികാര രാഷ്ട്രമാണെന്നും, തങ്ങൾ എന്ത് ചെയ്യണമെന്ന് മറ്റാരും ആജ്ഞാപിക്കേണ്ടതില്ലെന്നും ഡയസ് കാനൽ പറഞ്ഞു.
International
ന്യൂയോർക്ക്: ചർച്ചകളെല്ലാം പൂർത്തിയായെങ്കിലും കരാർ ഒപ്പിടാൻ തയാറാണെന്ന് അറിയിച്ച് നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ വിളിക്കാതിരുന്നതുകൊണ്ടാണ് ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വൈകുന്നതെന്ന് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുത്നിക്. പ്രമുഖ ബിസിനസ്-ടെക് പോഡ്കാസ്റ്റിനു നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
“ചവിട്ടുപടികൾ പോലെയാണ് പ്രസിഡന്റ് ട്രംപ് കാര്യങ്ങളെ സമീപിക്കുന്നത്. മികച്ച ഡീൽ ലഭിക്കുന്നത് ആദ്യം വരുന്നവർക്കായിരിക്കും. ആദ്യ ഡീൽ യുകെയുമായി ഉണ്ടാക്കി. രണ്ട് വെള്ളിയാഴ്ചകൾക്കുള്ളിൽ കാര്യങ്ങൾ നടത്തണമെന്നാണ് അവരോടു ഞാൻ പറഞ്ഞത്. നിങ്ങൾക്ക് മൂന്നു വെള്ളിയാഴ്ചകൾ ലഭിക്കുമെന്നാണ് ഇന്ത്യയെ ഞങ്ങൾ അറിയിച്ചത്. പക്ഷേ, പ്രസിഡന്റ് ട്രംപാണു ഡീൽ ഉണ്ടാക്കുന്നത്.
മോദി അദ്ദേഹത്തെ വിളിക്കണമെന്ന് ഞാൻ അറിയിച്ചു. ഇന്ത്യൻ നേതൃത്വത്തിനു അത് ചെയ്യാൻ അസ്വസ്ഥതയായിരുന്നു. മോദി വിളിച്ചില്ല’’. ഇന്നലെ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി കരാറുകൾ പ്രഖ്യാപിച്ചശേഷം ലുത്നിക് പറഞ്ഞു.
മറ്റു രാജ്യങ്ങൾക്കുമുൻപായി ഇന്ത്യയുമായുള്ള കരാർ യാഥാർഥ്യമാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്ത്യ കാര്യങ്ങൾ വൈകിച്ചു. ഇപ്പോൾ തങ്ങൾ തയാറാണെന്ന് ഇന്ത്യ പറയുന്നു. മൂന്നാഴ്ച മുൻപ് സ്റ്റേഷൻ വിട്ടുപോയ ട്രെയിനിൽ കയറാനാണോ തയാറായതെന്ന് താൻ തിരിച്ചു ചോദിച്ചുവെന്നും ലുത്നിക് പരിഹസിച്ചു.
International
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയതിനു പിന്നാലെ വെനസ്വേലയ്ക്ക് പുതിയ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങൾ പൂർണമായും വിച്ഛേദിക്കാൻ ട്രംപ് വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
വെനസ്വേലയെ കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ അനുവദിക്കുന്നതിന് മുൻപായി ഈ രാജ്യങ്ങളെ പുറത്താക്കണമെന്നും എണ്ണ ഉത്പാദനത്തിൽ യുഎസുമായി മാത്രം പങ്കാളിത്തം പുലർത്തണമെന്നും ക്രൂഡ് ഓയിൽ വിൽക്കുമ്പോൾ യുഎസിന് മുൻഗണന നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
തുടർന്നുളള നിർദേശങ്ങൾ പാലിച്ചാൽ മാത്രമേ വെനസ്വേലയ്ക്ക് സ്വന്തം എണ്ണ കുഴിച്ചെടുക്കുവാൻ സാധിക്കുകയുള്ളു എന്നും ട്രംപ് മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നല്കി.
വെനസ്വേലയിൽ നിന്ന് ഏറ്റവും അധികം എണ്ണ വാങ്ങുന്നത് ചൈനയാണ്, നിലവിൽ ചൈനയുമായി നല്ല ബന്ധത്തിലുമാണ് നിലവിലെ ഇടക്കാല ഭരണകൂടം.
Business
ന്യൂഡൽഹി: ജനുവരിയിൽ റഷ്യയിൽനിന്ന് അസംസ്കൃത എണ്ണയുടെ ഇറക്കുമതി പ്രതീക്ഷിക്കുന്നില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഇന്നലെ അറിയിച്ചു. ഈ നീക്കം ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയെ വർഷങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചേക്കും.
റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ യുഎസിലേക്കുള്ള ഇന്ത്യൻ ഇറക്കുമതികൾക്ക് തീരുവ വീണ്ടും ഉയർത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്സിന്റെ നടത്തിപ്പുകാരും കഴിഞ്ഞ വർഷം റഷ്യൻ അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരുമായ റിലയൻസിന്റെ പ്രസ്താവന വന്നത്.
കഴിഞ്ഞ മൂന്നാഴ്ചയായി റിലയൻസ് ഇൻഡസ്ട്രീസിന്റെ ജാംനഗറിലെ റിഫൈനറിയിൽ റഷ്യൻ എണ്ണയുടെ ചരക്കുകളൊന്നും എത്തിയിട്ടില്ല. കൂടാതെ, ജനുവരി മാസത്തിൽ റഷ്യൻ എണ്ണയുടെ വിതരണമൊന്നും കന്പനി പ്രതീക്ഷിക്കുന്നുമില്ല. എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
റഷ്യൻ അസംസ്കൃത എണ്ണയുമായി മൂന്നു കപ്പലുകൾ റിലൻസിന്റെ ജാംനഗറിലെ റിഫൈനറി ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന് കഴിഞ്ഞയിടെ വന്ന മാധ്യമ റിപ്പോർട്ടിനെ തള്ളുന്നതാണ് പ്രസ്താവന.
2022ൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന് ഡിസ്കൗണ്ട് നിരക്കിൽ കടൽമാർഗം വരുന്ന അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരി ഇന്ത്യ മാറി. ഈ എണ്ണ വാങ്ങൽ പാശ്ചാത്യരാജ്യങ്ങളുടെ കടുത്ത എതിർപ്പിനു കാരണമായി. റഷ്യയുടെ എണ്ണ വരുമാനം യുദ്ധത്തിനായി വിനിയോഗിക്കുകയാണെന്ന് അവർ വാദിക്കുന്നത്. ഇതേത്തുടർന്ന് റഷ്യയുടെ ഉൗർജ മേഖലയ്ക്കുമേൽ ഉപരോധവും ഏർപ്പെടുത്തി.
ഇന്ത്യ വൻതോതിൽ റഷ്യൻ ഓയിൽ വാങ്ങുന്നതിനുള്ള ശിക്ഷയായി കഴിഞ്ഞ വർഷം ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനമായി വർധിപ്പിക്കുകയും ചെയ്തു. നിലവിൽ ഇരു രാജ്യങ്ങളും ഒരു വ്യാപാരകരാറിനുള്ള ചർച്ചയിലാണ്. എന്നാൽ, കടുത്ത തർക്കങ്ങൾ മൂലം കരാർ പ്രബല്യത്തിലെത്തിക്കാനാകുന്നില്ല.
യുഎസുമായി ഒരു വ്യാപാര കരാറിൽ ഏർപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ത്യയുടെ റഷ്യൻ അസംസ്കൃത എണ്ണ ഇറക്കുമതി പ്രതിദിനം ഒരു മില്യണ്‍ ബാരലിലേക്ക് കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്.
യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും കടുത്ത ഉപരോധത്തെത്തുടർന്ന് റഷ്യയിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഒഴുക്കിനെ മന്ദഗതിയിലാക്കി. കെപ്ലറിൽനിന്നുള്ള കണക്കുകൾ പ്രകാരം ഡിസംബറിൽ പ്രതിദിനം 12 ലക്ഷം ബാരലിലെത്തി. മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ജൂണിൽ ഇത് പ്രതിദിനം 20 ലക്ഷം ബാരലെന്ന ഉയർന്ന നിലയിലായിരുന്നു. ഇതിൽനിന്ന് 40 ശതമാനം കുറവാണുണ്ടായത്.
റിലയൻസ് വാങ്ങൽ നിർത്തിവച്ചതോടെ ജനുവരിയിൽ റഷ്യൻ എണ്ണയുടെ ഇന്ത്യയിലേക്കുള്ള വിതരണം റഷ്യയുടെ പിന്തുണയുള്ള നയാര എനർജി, പൊതുമേഖല റിഫൈനറികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ എന്നിവയിൽ ഒതുങ്ങാനാണ് സാധ്യതയെന്ന് റിപ്പോർട്ടുണ്ട്.
പ്രതിദിനം നാലു ലക്ഷം ബാരൽ ശുദ്ധീകരണശേഷിയുള്ള നയാര എനർജി ആയിരിക്കും ജനുവരിയിൽ റഷ്യൻ അസംസ്കൃത എണ്ണയുടെ പ്രധാന ഇന്ത്യൻ വാങ്ങലുകാർ. നയാരയിൽ റഷ്യൻ കന്പനിയായ റോസ്നെഫെറ്റിന് പങ്കാളിത്തമുണ്ട്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഐക്യനാടുകൾ ഒരു വിദേശ നേതാവിനെ അതത് രാജ്യത്തന്റെ നിയമപരമായ രാഷ്ട്രതലവനായി അംഗീകരണമെന്ന് നിയമം പിൻവലിച്ച സാഹചര്യത്തിൽ, ആ വ്യക്തിക്ക് അമേരിക്കൻ നിയമപ്രകാരം രാഷ്ട്രതലവന്റെ നിയമപരമായ അപ്രാപ്യത അവകാശപ്പെടാൻ കഴിയില്ല.
അത്തരത്തിൽ, അമേരിക്കൻ പ്രസിഡന്റ് പരിമിതമായ വിദേശനയം - ദേശീയസുരക്ഷാ നടപടിയായി ആ വ്യക്തിയെ പിടികൂടാൻ നിയമപരമായി അനുമതി നൽകാൻ അധികാരമുള്ളവനാണ്, പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളിൽ.
ഇത്തരത്തിലുള്ള നടപടി അമേരിക്കൻ ഭരണഘടനയുടെ ആർട്ടികൾ II പ്രകാരമുള്ള പ്രസിഡന്റിന്റെ അധികാരപരിധിക്കുള്ളിലായിരിക്കും. ഇത് യുദ്ധപ്രഖ്യാപനമായി കണക്കാക്കപ്പെടുകയില്ല, കൂടാതെ ചരിത്രപരമായ നിയമപരമ്പര്യങ്ങൾക്കനുസൃതവുമാണ്.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയ്ക്കെതിരേ അമേരിക്ക ചുമത്തിയ പ്രധാന കുറ്റങ്ങൾ താഴെപ്പറയുന്നതാണ്:
1. നാർക്കോ - ടെററിസം ഗൂഢാലോചന
അന്തർദേശീയ മയക്കുമരുന്ന് കടത്ത് ശൃംഖലകളുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട്, അക്രമാത്മക സംഘടനകൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ കൊക്കെയിൻ വ്യാപാരം നടത്തുകയും അമേരിക്കയുടെ സുരക്ഷയ്ക്കും താത്പര്യങ്ങൾക്കും ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്തുവെന്നാണ് ഈ കുറ്റാരോപണം.
2. അമേരിക്കയിലേക്കുള്ള കൊക്കെയിൻ കടത്തിനായുള്ള ഗൂഢാലോചന
വലിയ അളവിൽ കൊക്കെയിൻ അമേരിക്കൻ ഐക്യനാടുകളിലേക്ക് കടത്തുന്നതിനായി പദ്ധതികൾ തയാറാക്കുകയും അതിനാവശ്യമായ സൗകര്യങ്ങളും സംരക്ഷണവും നൽകുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
3. മെഷീൻഗണുകളും വിനാശകരായ ആയുധങ്ങളും കൈവശം വച്ചത്
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നടപ്പാക്കുന്നതിനായി മെഷീൻഗണുകളും മറ്റ് വിനാശകരായ ആയുധങ്ങളും ഉപയോഗിക്കുകയും കൈവശം വയ്ക്കുകയും ചെയ്തുവെന്നാണ് ഈ കുറ്റം.
4. ആയുധങ്ങൾ കൈവശം വയ്ക്കാനുള്ള ഗൂഢാലോചന
മയക്കുമരുന്ന് - നാർക്കോ ടെററിസം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇത്തരം ആയുധങ്ങൾ കൈവശം വയ്ക്കാൻ ഗൂഢാലോചന നടത്തിയെന്നതും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പശ്ചാത്തലവും അനുബന്ധ ആരോപണങ്ങളും
മഡുറോ "കാർട്ടൽ ഡി ലോസ് സോളസ്' എന്നറിയപ്പെടുന്ന, മുതിർന്ന വെനിസ്വേലൻ സൈനിക - രാഷ്ട്രീയ നേതാക്കളെ ഉൾക്കൊള്ളുന്ന മയക്കുമരുന്ന് -അഴിമതി ശൃംഖലയെ സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്തുവെന്നുമാണ് അമേരിക്കൻ അധികാരികളുടെ ആരോപണം.
എഫ്എആർസി ഉൾപ്പെടെയുള്ള അന്തർദേശീയ കുറ്റസംഘടനകളുമായി ചേർന്ന് കൊക്കെയിൻ വ്യാപാരം നടത്താൻ മഡുറോയും കൂട്ടാളികളും ഗൂഢാലോചന നടത്തിയതായി കുറ്റപത്രം വ്യക്തമാക്കുന്നു.
നേരത്തെ, മഡുറോയെ അറസ്റ്റ് ചെയ്യുകയോ ശിക്ഷ വിധിക്കപ്പെടുകയോ ചെയ്യുന്നതിന് സഹായകമായ വിവരങ്ങൾ നൽകുന്നവർക്ക് ദശലക്ഷക്കണക്കിന് ഡോളർ പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
നിയമപരമായ പ്രത്യാഘാതങ്ങൾ
ഈ കുറ്റങ്ങൾ അമേരിക്കൻ ഫെഡറൽ കോടതികളിലാണ് (ഉദാഹരണം: സൗത്തേൺ ഡിസ്ട്രിക്കറ്റ് ഓഫ് ന്യൂയോർക്ക്) രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മയക്കുമരുന്ന് കടത്ത്, നാർക്കോ-ടെററിസം, ആയുധനിയമലംഘനം തുടങ്ങിയ ഫെഡറൽ നിയമങ്ങൾ ലംഘിച്ചതിന് കുറ്റം തെളിയുകയാണെങ്കിൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്നവയാണ്.
നിഗമനം
അമേരിക്കൻ ഐക്യനാടുകൾ വെനസ്വേലയിലെ ഒരു നേതാവിനെ നിയമപരമായ രാഷ്ട്രതലവനായി അംഗീകരിക്കാത്ത സാഹചര്യത്തിൽ, കോൺഗ്രസിന്റെ യുദ്ധപ്രഖ്യാപനം കൂടാതെ തന്നെ, ആ വ്യക്തിയെ പിടികൂടാൻ പ്രസിഡന്റിന് ഭരണഘടനാപരമായ അധികാരമുണ്ട്.
എന്നാൽ നടപടി പരിമിതവും ലക്ഷ്യബദ്ധവുമായിരിക്കണമെന്നും അത് ദേശീയ സുരക്ഷയിലോ ക്രിമിനൽ നിയമ നടപ്പിലാക്കലിലോ ആധാരമാക്കിയിരിക്കണമെന്നും പറയുന്നു.
ഇത്തരം അധികാരം പ്രസിഡന്റിന്റെ വിദേശരാജ്യങ്ങളെ അംഗീകരിക്കുന്നതിനുള്ള പ്രത്യേക അധികാരം, കമാൻഡർ-ഇൻ-ചീഫ് എന്ന നില, ചരിത്രപരമായ മുൻനിരൂപണങ്ങൾ, കൂടാതെ നിയമപരമായ അപ്രാപ്യതയുടെ അഭാവം എന്നിവയാൽ ശക്തമായി പിന്തുണയ്ക്കപ്പെടുന്നതാണ്.
International
വാഷിംഗ്ടൺ ഡിസി: ഒരിടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ തയാറായില്ലെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് ചുമത്തുന്ന തീരുവ ഇനിയും കൂട്ടുമെന്നാണ് മുന്നറിയിപ്പ്.
‘എന്നെ സന്തോഷിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി മോദി ഒരു നല്ല മനുഷ്യനാണ്. ഞാൻ സന്തോഷവാനല്ലെന്ന് മോദിക്ക് അറിയാം. എന്നെ സന്തോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മോദിക്കറിയാം. ഇനിയും അവർ റഷ്യൻ എണ്ണ വാങ്ങിയാൽ ഉടനടി തീരുവ കൂട്ടാൻ ഞങ്ങൾക്ക് പറ്റും’- ട്രംപ് പറഞ്ഞു.
വെനസ്വേലയുടെ എണ്ണ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
റഷ്യയുമായുള്ള ഇന്ത്യയുടെ ഊർജ വ്യാപാരത്തിൻമേൽ വാഷിംഗ്ടണിൽ നിരീക്ഷണം ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. എന്നാൽ ആഭ്യന്തര ഊർജ സുരക്ഷയ്ക്ക് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അത്യാവശ്യമാണെന്ന നിലപാടിൽ ഇന്ത്യ
ഉറച്ചു നിൽക്കുകയാണ്.
തീരുവ സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുണ്ടെങ്കിലും, വ്യാപാര ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ട്രംപും നരേന്ദ്ര മോദിയും സംസാരിച്ചിരുന്നു. ദീർഘകാലമായി നിലനിൽക്കുന്ന വ്യാപാര പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ-യുഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പുതിയ ഘട്ട ചർച്ചകൾ ആരംഭിച്ച സമയത്താണ് ഈ സംഭാഷണം നടന്നത്.
ഈ വർഷം ആദ്യം ചർച്ചകൾ തുടങ്ങിയെങ്കിലും, ഇന്ത്യൻ ഇറക്കുമതികൾക്ക് മേൽ യുഎസ് 50 ശതമാനം വരെ ഉയർന്ന തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ചർച്ചകൾ തടസപ്പെട്ടിരുന്നു.
International
ടെഹ്റാൻ: സാമ്പത്തിക പ്രതിസന്ധിക്കെതിരേ ഇറാനിൽ പടരുന്ന പ്രക്ഷോഭത്തിൽ 10 പേർ കൊല്ലപ്പെട്ടു. വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ച പ്രക്ഷോഭത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതിനിടെ പ്രക്ഷോഭം അടിച്ചമർത്താൻ ആഹ്വാനം ചെയ്ത് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് രംഗത്തെത്തി.
ഇതോടെ പ്രക്ഷോഭം അടിച്ചമർത്താൻ സർക്കാർ സൈന്യത്തിനു നിർദേശം നൽകാൻ സാധ്യതയുണ്ട്. കലാപകാരികളെ അടിച്ചമർത്തണമെന്നാണ് ഖമനയ് ആഹ്വാനം ചെയ്തത്.
ടെഹ്റാനിൽ നടന്ന പൊതുപരിപാടിയിലായിരുന്നു ഖമനയ്യുടെ പ്രതികരണം. ഉദ്യോഗസ്ഥർ പ്രതിഷേധക്കാരുമായി സംസാരിക്കണം. എന്നാൽ, കലാപകാരികളുമായി സംസാരിക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല. കലാപകാരികളെ നിലയ്ക്കു നിർത്താൻ കഴിയണം. ഇസ്രയേലും അമേരിക്കയും പോലുള്ള വിദേശ ശക്തികളാണു പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകുന്നത്.
രാജ്യത്തിന്റെ ശത്രുക്കളുടെ പ്രേരണയിൽ ഒരു കൂട്ടമാളുകൾ വ്യാപാരികളുടെയും കടയുടമകളുടെയും പിന്നിൽനിന്ന് ഇസ്ലാമിനും ഇറാനുമെതിരായി മുദ്രാവാക്യം വിളിക്കുകയാണെന്ന് ഖമനെയ് കുറ്റപ്പെടുത്തി. പ്രക്ഷോഭകരെ കൊലപ്പെടുത്തിയാൽ അമേരിക്ക ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനോട് ഇറാൻ രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്.
മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനികർക്കു നേരേ ആക്രമണം നടത്തുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി. ടെഹ്റാന്റെ ദീർഘകാല സുഹൃത്തായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക കസ്റ്റഡിയിലെടുത്തതും നിലവിലെ സാഹചര്യത്തെ കൂടുതൽ പിരിമുറുക്കത്തിലേക്ക് എത്തിച്ചിട്ടുണ്ട്.
ഇന്നലെ രണ്ട് പേർകൂടി കൊല്ലപ്പെട്ടതോടെ പ്രക്ഷോഭം ശക്തമായി. ഖ്വോമിലും ഹർസനിലുമാണ് സംഘർഷമുണ്ടായത്. ഇറാനിലെ 31 പ്രവിശ്യകളിൽ 22 എണ്ണത്തിലും പ്രതിഷേധങ്ങൾ അരങ്ങേറി.
പ്രസിഡന്റ് മസൂദ് പെസഷ്കിയോൺന്റെ കീഴിലുള്ള ഇറാൻ സർക്കാർ പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ ആലോചിച്ചുവരികയാണ്.
International
ന്യൂയോർക്ക്: ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് പ്രസിഡന്റ് ഡോൺൾഡ് ട്രംപ്. ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ, അമേരിക്ക ബന്ധിയാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് നാവികസേനാ കപ്പലിലുള്ള ചിത്രമാണ് പുറത്തുവിട്ടത്. കണ്ണുകെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തുവിട്ടത്.
അമേരിക്ക ബന്ദിയാക്കിയ നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.
മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അര്‍ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനസ്ഥാപിച്ചെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇനിയൊരു ആക്രമണം വേണ്ടിവരില്ലെന്നാണ് വിലയിരുത്തലെന്നും ട്രംപ് പറഞ്ഞു.ഓപ്പറേഷന്റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വിളിച്ചുചേര്‍ത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മഡൂറോയും ഭാര്യയും നിലവിൽ യുഎസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടൻ ന്യൂയോർക്കിൽ എത്തിക്കുമെന്നും ട്രംപ് അറിയിച്ചു. പിടികൂടിയ ശേഷം മഡൂറോയെ ഹെലികോപ്റ്റർ മാർഗമാണ് അമേരിക്കൻ യുദ്ധ കപ്പലിൽ എത്തിച്ചെതെന്നും ഈ അതീവ സങ്കീർണമായ ദൗത്യത്തിനിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
International
വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ കമാൻഡോകൾ പിടികൂടുന്നത് ഒരു ടിവി ഷോ കാണുന്നത് പോലെ തത്സമയം കണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വെളിപ്പെടുത്തൽ നടത്തിയത്.
മഡൂറോയും ഭാര്യയും നിലവിൽ യുഎസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടൻ ന്യൂയോർക്കിൽ എത്തിക്കുമെന്നും ട്രംപ് അറിയിച്ചു. പിടികൂടിയ ശേഷം മഡൂറോയെ ഹെലികോപ്റ്റർ മാർഗമാണ് അമേരിക്കൻ യുദ്ധ കപ്പലിൽ എത്തിച്ചെതെന്നും ഈ അതീവ സങ്കീർണമായ ദൗത്യത്തിനിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
മഡുറോയോട് കീഴടങ്ങാൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് വെളിപ്പെടുത്തി. ഫോണിലൂടെ സംസാരിച്ചപ്പോൾ സമാധാനപരമായി അധികാരം ഒഴിഞ്ഞു കൊടുക്കാൻ നിർദേശിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതോടെയാണ് സൈനിക നീക്കത്തിലൂടെ മഡുറോയെ പിടികൂടാൻ അമേരിക്ക തീരുമാനിച്ചത്.
വരും ദിവസങ്ങളിൽ ന്യൂയോർക്കിലെ കോടതിയിൽ മഡുറോയുടെ വിചാരണ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. നേരത്തെ മഡൂറോ അമേരിക്കയിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.
വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അതീവ രഹസ്യമായി പിടികൂടിയത് അമേരിക്കൻ പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സായിരുന്നു. അതിരാവിലെ വെനസ്വേലക്ക് മേൽ ആക്രമണം തുടങ്ങിയ അമേരിക്ക, രഹസ്യമായി നടത്തിയ മിന്നൽ നീക്കത്തിലൂടെയാണ് മഡുറോയെ വലയിലാക്കിയത്.
International
കാരക്കാസ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദതന്ത്രങ്ങൾക്കു മുന്നിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ മുട്ടുമടക്കുന്നതായി സൂചന. മയക്കുമരുന്ന് വിഷയത്തിൽ അമേരിക്കയുമായി ചർച്ച നടത്താമെന്നു പറഞ്ഞ അദ്ദേഹം വെനസ്വേലയുടെ എണ്ണമേഖലയിൽ അമേരിക്കൻ കന്പനികളെ അനുവദിക്കാമെന്നും വാഗ്ദാനം ചെയ്തു.
പുതുവത്സരത്തോട് അനുബന്ധിച്ച് വെനസ്വേലൻ സർക്കാർ ടിവി പുറത്തുവിട്ട അഭിമുഖത്തിലാണ് മഡുറോയുടെ നിലപാടുമാറ്റം. അമേരിക്കയുടെ സഹോദരരാജ്യമാണു വെനസ്വേലയെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക ആവശ്യപ്പെടുന്ന സമയത്തും സ്ഥലത്തും ചർച്ച നടത്താൻ തയാറാണെന്നും മഡുറോ കൂട്ടിച്ചേർത്തു.
വെനസ്വേലൻ ഭരണകൂടത്തെ ലക്ഷ്യമിട്ട് അമേരിക്കയിലെ ട്രംപ് ഭരണകൂടം നടപടികൾ ശക്തമാക്കുന്നതിനിടെയാണ് മഡുറോ ചർച്ചാവാഗ്ദാനം നല്‍കിയിരിക്കുന്നത്. ഇതുവരെ അമേരിക്കൻ എതിർപ്പുകൾക്കു കീഴടങ്ങില്ലെന്നു പ്രഖ്യാപിച്ചിരുന്ന മഡുറോയിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നു നിരീക്ഷിക്കപ്പെടുന്നു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണസന്പന്ന രാജ്യങ്ങളിലൊന്നായ വെനസ്വേലയോടു ചേർന്ന കരീബിയൻ കടലിൽ അമേരിക്ക വൻതോതിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തുന്ന ബോട്ടുകളുടെ നേർക്ക് എന്ന പേരിൽ ഇതുവരെ നടത്തിയ 30 ആക്രമണങ്ങളിൽ 110 പേരെങ്കിലും കൊല്ലപ്പെട്ടു.
അതേസമയം, അമേരിക്കയിലേക്കുള്ള മയക്കുമരുന്നു കടത്തിൽ വെനസ്വേലയ്ക്കു നാമമാത്ര പങ്കേയുള്ളൂ. ദീർഘകാലമായി ഏകാധിപത്യരീതിയിൽ വെനസ്വേലയിൽ ഭരണം നടത്തുന്ന മഡുറോയെ താഴെയിറക്കുമെന്നു ട്രംപ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
International
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതി ലക്ഷ്യമാക്കി യുക്രെയ്ൻ ആക്രമണം നടത്തിയെന്ന ആരോപണവുമായി റഷ്യ. പുടിന്റെ നോവ്ഗൊറോദ് മേഖലയിലെ ഔദ്യോഗിക വസതി ലക്ഷ്യമിട്ടാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് റഷ്യ വ്യക്തമാക്കി.
പിന്നാലെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജെയ് ലാവ്റോവ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്- സെലൻസ്കി കൂടിക്കാഴ്ച നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് റഷ്യ ആരോപണവുമായി രംഗത്തെത്തിയത്.
യുക്രെയ്ന്റെ ഡ്രോൺ ആക്രമണം റഷ്യൻ സേന പ്രതിരോധിച്ചതായും ലാവ്റോവ് അറിയിച്ചു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങളിൽ നിന്ന് പിന്മാറില്ല. പക്ഷേ ഇനി വിട്ടുവീഴ്കൾ ഉണ്ടാവില്ല എന്നും സെർജെയ് ലാവറോവ് കൂട്ടിച്ചേർത്തു.
NRI
വാഷിംഗ്ടൺ ഡിസി: യുഎസ് കുട്ടികൾക്കായി സർക്കാർ പിന്തുണയോടെയുള്ള പ്രത്യേക നിക്ഷേപ പദ്ധതിയായ "ട്രംപ് അക്കൗണ്ടുകൾ' ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രഖ്യാപിച്ചു. കുട്ടികൾക്ക് ജനനസമയത്ത് തന്നെ സാമ്പത്തിക അടിത്തറ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2025 ജനുവരി ഒന്നിനും 2028 ഡിസംബർ 31നും ഇടയിൽ ജനിക്കുന്ന ഓരോ യുഎസ് പൗരനായ കുട്ടിക്കും സർക്കാർ 1,000 ഡോളർ വീതം അക്കൗണ്ടിൽ നിക്ഷേപിക്കും. പ്രതിവർഷം 5,000 ഡോളർ വരെ മാതാപിതാക്കൾക്ക് ഈ അക്കൗണ്ടിൽ നിക്ഷേപിക്കാം.
വിരമിക്കൽ പ്രായമെത്തുമ്പോൾ ഈ തുക ആറ് ലക്ഷം മുതൽ 10 ലക്ഷം ഡോളർ വരെയായി വളരാൻ സാധ്യതയുണ്ടെന്ന് അധികൃതർ കണക്കാക്കുന്നു. ഐആർഎസ് ഫോം 4547 വഴി മാതാപിതാക്കൾക്ക് കുട്ടികളെ പദ്ധതിയിൽ ചേർക്കാം.
18 വയസ് പൂർത്തിയാകാതെ ഈ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കില്ല. കുറഞ്ഞ മാനേജ്മെന്റ് ഫീസുള്ള (0.1 ശതമാനം താഴെ) മ്യൂച്വൽ ഫണ്ടുകളിലോ ഇക്വിറ്റികളിലോ മാത്രമായിരിക്കും നിക്ഷേപം.
സ്വകാര്യ മേഖലയിൽ നിന്നും വലിയ പിന്തുണയാണ് പദ്ധതിക്ക് ലഭിക്കുന്നത്. ഹെഡ്ജ് ഫണ്ട് മാനേജർ റേ ഡാലിയോ 75 മില്യൺ ഡോളർ പദ്ധതിക്കായി വാഗ്ദാനം ചെയ്തു. കൂടാതെ, മൈക്കൽ ഡെല്ലും ഭാര്യയും ചേർന്ന് 2.5 കോടി കുട്ടികൾക്കായി 6.25 ബില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നികുതി-ചെലവ് നിയമനിർമാണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വരുമാന പരിധിയില്ലാതെ എല്ലാ കുടുംബങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കായി https://trumpaccounts.gov/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
NRI
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ നയത്തിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഹ്യൂഗോ ചാവേസിന്റെ കാലത്ത് (2007ൽ) അമേരിക്കൻ കമ്പനികളിൽ നിന്ന് വെനസ്വേല പിടിച്ചെടുത്ത എണ്ണപ്പാടങ്ങളുടെയും ആസ്തികളുടെയും അവകാശങ്ങൾ തിരികെ നൽകണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം.
ഞങ്ങൾക്ക് അവിടെ ധാരാളം എണ്ണ അവകാശങ്ങൾ ഉണ്ടായിരുന്നു, അവർ അത് പിടിച്ചെടുത്തു, അത് ഞങ്ങൾക്ക് തിരികെ വേണം എന്ന് ട്രംപ് വ്യക്തമാക്കി. ഈ നീക്കത്തിന്റെ ഭാഗമായി, സാങ്ക്ഷൻഡ് എണ്ണ ടാങ്കറുകൾക്കെതിരേ "സമ്പൂർണ ഉപരോധം' അദ്ദേഹം പ്രഖ്യാപിച്ചു.
ഉപരോധത്തിന്റെ ആദ്യഘട്ടമായി "സ്കിപ്പർ' എന്നൊരു ടാങ്കർ അമേരിക്കൻ സേന പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് കടത്തും മദൂറോ ഭരണകൂടത്തിന്റെ നാർക്കോ-ടെററിസവും തടയുക എന്നതാണ് കരീബിയൻ മേഖലയിലെ വൻ നാവികസേനാ സാന്നിധ്യത്തിന് അമേരിക്ക നൽകുന്ന ഔദ്യോഗിക വിശദീകരണം.
അമേരിക്കയുടെ ഈ നടപടികളെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും എണ്ണ മോഷ്ടിക്കാനുള്ള ശ്രമമായുമാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ വിശേഷിപ്പിച്ചത്. അമേരിക്കൻ ഭീഷണിയെത്തുടർന്ന് വെനസ്വേലൻ നാവികസേന എണ്ണക്കപ്പലുകൾക്ക് അകമ്പടി നൽകാൻ ആരംഭിച്ചിട്ടുണ്ട്.
അതിർത്തിയിൽ വലിയ തോതിൽ സൈനിക വിന്യാസം നടന്നിട്ടുണ്ടെങ്കിലും അത് മുൻ മാസങ്ങളിലെ ലഹരിവിരുദ്ധ നടപടികളുടെ തുടർച്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വെനസ്വേലൻ വിഷയത്തിൽ അമേരിക്കയുടെ ഏകപക്ഷീയമായ നടപടികളെ കൊളംബിയയും ബ്രസീലും വിമർശിച്ചിട്ടുണ്ടെങ്കിലും മദൂറോയുടെ തെരഞ്ഞെടുപ്പിനെ അംഗീകരിക്കാത്തതിനാൽ ഈ രാജ്യങ്ങൾ വെനസ്വേലയ്ക്ക് നേരിട്ടുള്ള പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, ആഗോള എണ്ണ വിപണിയിലെ അമേരിക്കൻ ഇടപെടലുകൾ വെനസ്വേലയിൽ മാത്രം ഒതുങ്ങുന്നില്ല. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ 50 ശതമാനം താരിഫ് ട്രംപ് ഭരണകൂടം ചുമത്തിയിട്ടുണ്ട്.
റഷ്യക്കെതിരായ ഉപരോധങ്ങൾ പരാജയപ്പെട്ടതും ചൈനയും ഇന്ത്യയും റഷ്യൻ എണ്ണ വാങ്ങുന്നതുമാണ് അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കുന്നത്. വെനസ്വേലയിൽ എണ്ണ ആധിപത്യം മാത്രമല്ല, മറിച്ച് ലഹരിമരുന്ന് കടത്ത് തടയുക, നഷ്ടപ്പെട്ട പഴയ ആസ്തികൾ തിരിച്ചുപിടിക്കുക, മദൂറോ ഭരണകൂടത്തിന്മേൽ സമ്മർദം ചെലുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള സമ്മിശ്ര നയമാണ് അമേരിക്ക നിലവിൽ നടപ്പിലാക്കുന്നത്.
International
കീവ്: സമാധാനക്കരാർ സംബന്ധിച്ച നിർദേശങ്ങൾ ദിവസങ്ങൾക്കുള്ളിൽ അന്തിമമാക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി.
ജർമൻ തലസ്ഥാനമായ ബർലിനിൽ യുഎസ് അധികൃതരുമായി നടന്ന ചർച്ചകളിൽ അവതരിപ്പിച്ച കരട് സമാധാന പദ്ധതി പ്രായോഗികമാണെന്ന് സെലെൻസ്കി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ചർച്ചയിലെ നിർദേശങ്ങൾ ഉടൻ അന്തിമമാക്കും. പിന്നീട് യുഎസ് അധികൃതർ കരട് സമാധാന പദ്ധതി റഷ്യയുമായി പങ്കുവയ്ക്കും.
എന്നാൽ, റഷ്യ അധിനിവേശം നടത്തിയ യുക്രെയ്ൻ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നും സെലൻസ്കി പറഞ്ഞു.
യുഎസ് തയാറാക്കിയ സമാധാന പദ്ധതിയുടെ ഏകദേശം 90 ശതമാനം സംബന്ധിച്ച് യുക്രെയ്നും യൂറോപ്പും സമവായത്തിലായെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ഡോൺബാസിന്റെ ഏതെങ്കിലും ഭാഗത്തിനുമേലുള്ള മോസ്കോയുടെ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്ന് സെലൻസ്കി ആവർത്തിച്ചു. അമേരിക്ക വിട്ടുവീഴ്ചയ്ക്കു ശ്രമിക്കുകയാണ്. ഡോൺബാസിൽ സ്വതന്ത്ര സാമ്പത്തിക മേഖലയാണ് അവർ നിർദേശിക്കുന്നത്.
എന്നാൽ, ഈ സ്വതന്ത്ര സാമ്പത്തികമേഖല റഷ്യയുടെ നിയന്ത്രണത്തിലാകാൻ സമ്മതക്കില്ലെന്നും സെലൻസ്കി പറഞ്ഞു.
മുൻപത്തേക്കാൾ സമാധാന കരാറിലേക്കു കൂടുതൽ അടുത്തിരിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
International
ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന പദ്ധതി സംബന്ധിച്ച ചർച്ചകൾക്കായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ലണ്ടനിൽ. യൂറോപ്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് സെലൻസ്കി ലണ്ടനിൽ വിമാനമിറങ്ങിയിരിക്കുന്നത്.
ലണ്ടനിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് എന്നിവരുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തും. കെയ്ർ സ്റ്റാർമറുടെ 10 ഡൗണിംഗ് സ്ട്രീറ്റിലെ വസതിയിലാണു കൂടിക്കാഴ്ച.
യൂറോപ്യൻ നേതാക്കളുമായുള്ള ചർച്ചയിൽ സുരക്ഷ, വ്യോമ പ്രതിരോധം, യുക്രെയ്നുള്ള ദീർഘകാല ധനസഹായം എന്നിവയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നു ഞായറാഴ്ച സെലൻസ്കി പറഞ്ഞിരുന്നു. ലണ്ടൻ ചർച്ചകൾക്കു ശേഷം ബ്രസൽസിൽ നാറ്റോ മേധാവി മാർക് റട്ടെ, യൂറോപ്യൻ യൂണിയൻ നേതാക്കളായ അന്റോണിയോ കോസ്റ്റ, ഉർസുല വോൺ എന്നിവരെ സെലൻസ്കി കാണും.
യുക്രെയ്ൻ-റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവച്ച സമാധാന നിർദേശം കിഴക്കൻ ഡോൺബാസ് മേഖലയിൽ തട്ടിനിൽക്കുകയാണ്. യുക്രെയ്ന്റെ കൈവശമുള്ള ഡോൺബാസ് റഷ്യക്കു വിട്ടുകൊടുക്കണമെന്ന് ട്രംപിന്റെ സമാധാന പദ്ധതി നിർദേശിക്കുന്നു. യുക്രെയ്നും യൂറോപ്യൻ സഖ്യകക്ഷികളും ഈ നിർദേശത്തോടു യോജിക്കുന്നില്ല.
സമാധാന പദ്ധതി അംഗീകരിക്കാൻ സെലെൻസ്കിയുടെ മേൽ സമ്മർദം ചെലുത്തില്ലെന്നു സ്റ്റാർമർ പറഞ്ഞു. ഇതിനിടെ, സെലൻസ്കിക്കെതിരേ ശക്തമായ ആക്ഷേപവുമായി ട്രംപ് രംഗത്തുവന്നു. അമേരിക്കയുടെ സമാധാന നിർദേശം സെലൻസ്കി ഇതുവരെ വായിച്ചില്ലെന്ന് ട്രംപ് പറഞ്ഞു. റഷ്യക്കു നിർദേശങ്ങളോടു യോജിപ്പാണ്. എന്നാൽ സെലൻസ്കി ഇതിൽ സന്തുഷ്ടനാണെന്ന് ഉറപ്പില്ല.
സമാധാന ശ്രമങ്ങൾക്കിടെ യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുകയാണ്. വടക്കുകിഴക്കൻ യുക്രെയ്ൻ നഗരമായ ഒഹ്തർകയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഏഴു പേർക്കു പരിക്കേറ്റു.
പാർപ്പിട സമുച്ചയത്തിലാണ് ഡ്രോൺ ഇടിച്ചുകയറിയത്. വടക്കൻ നഗരമായ ചെർണിവിൽ രാത്രിയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. റഷ്യയുടെ 149 ഡ്രോണുകൾ വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു. അതേസമയം, റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം 67 യുക്രെയ്ൻ ഡ്രോണുകൾ നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Sports
വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നു. വാഷിംഗ്ടണിലെ കെന്നഡി സെന്ററിൽ നടന്ന ചടങ്ങിലാണ് നറുക്കെടുപ്പ് നടന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫയുടെ സമാധാന സമ്മാനം ചടങ്ങിൽ പ്രഖ്യാപിച്ചു.
ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻ്റിനോ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ പങ്കെടുത്തു.
ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് എയിലും സഹആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയിലും അമേരിക്ക ഗ്രൂപ്പ് ഡിയിലും ഇടംനേടിയിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഗ്രൂപ്പ് ജെയിലാണുള്ളത്.
ബ്രസീൽ ഗ്രൂപ്പ് സിയിലും സ്പെയിൻ ഗ്രൂപ്പ് എച്ചിലും ഫ്രാൻസ് ഗ്രൂപ്പ് ഐയിലും ഇടംപിടിച്ചു. 2026 ജൂൺ 11 മുതൽ ജൂലൈ 19വരെ അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ജൂൺ 11ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.
ഗ്രൂപ്പ് എ
മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, പ്ലേ ഓഫ് ഡി വിജയി.
ഗ്രൂപ്പ് ബി
കാനഡ, പ്ലേ ഓഫ് എ വിജയി, ഖത്തർ, സ്വിറ്റ്സർലൻഡ്.
ഗ്രൂപ്പ് സി
ബ്രസീൽ, മൊറോക്കോ, ഹെയ്ത്തി, സ്കോട്ട്ലൻഡ്.
ഗ്രൂപ്പ് ഡി
അമേരിക്ക, പരാഗ്വേ, ഓസ്ട്രേലിയ, പ്ലേ ഓഫ് സി വിജയി.
ഗ്രൂപ്പ് ഇ
ജർമനി, കുരാകാവോ, ഐവറി കോസ്റ്റ്, ഇക്വഡോർ.
ഗ്രൂപ്പ് എഫ്
നെതർലൻഡ്സ്, ജപ്പാൻ, പ്ലേ ഓഫ് ബി വിജയി, ടുണീഷ്യ.
ഗ്രൂപ്പ് ജി
ബെൽജിയം, ഈജിപ്ത്, ഇറാൻ, ന്യൂസിലൻഡ്.
ഗ്രൂപ്പ് എച്ച്
സ്പെയ്ൻ, കേപ് വെർഡെ, സൗദി അറേബ്യ, യുറുഗ്വേ.
ഗ്രൂപ്പ് ഐ
ഫ്രാൻസ്, സെനഗൽ, നോർവെ, പ്ലേ ഓഫ് രണ്ട് വിജയി.
ഗ്രൂപ്പ് ജെ
അർജന്റീന, അൽജീരിയ, ഓസ്ട്രിയ, ജോർദാൻ.
ഗ്രൂപ്പ് കെ
പോർച്ചുഗൽ, പ്ലേ ഓഫ് ഒന്ന് വിജയി, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ.
ഗ്രൂപ്പ് എൽ
ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ.
International
ന്യൂഡൽഹി: യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. യൂറോപ്യൻ ശക്തികൾ യുദ്ധത്തിന്റെ പക്ഷത്താണെന്ന് പുടിൻ കുറ്റപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കാൻ യൂറോപ്യൻ ശക്തികൾ തടസം നിൽക്കുന്നുവെന്ന് പുടിൻ പറഞ്ഞു.
യൂറോപ്യൻ ശക്തികൾക്ക് യുദ്ധമാണ് വേണ്ടതെങ്കിൽ യുദ്ധത്തിന് റഷ്യയും തയാറാണെന്ന് പുടിൻ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങൾക്ക് യൂറോപ്യൻ ശക്തികൾ തടസം നിൽക്കുന്നുവെന്നാണ് പുടിന്റെ പ്രധാന ആരോപണം.
യൂറോപ് തങ്ങളുമായി യുദ്ധത്തിന് വന്നാൽ പിന്നെ ഒരു മധ്യസ്ഥ ചർച്ചയ്ക്കും അവസരം ഉണ്ടാകില്ലെന്നാണ് റഷ്യൻ നിലപാട്. യൂറോപ് മുന്നോട്ടുവച്ച സമാധാന നിർദേശങ്ങൾ റഷ്യക്ക് സ്വീകാര്യമല്ല. എന്നാൽ യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള ചർച്ച ഫലപ്രദമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസിനു സമീപം അഫ്ഗാൻ പൗരൻ നടത്തിയ വെടിവയ്പിൽ പരിക്കേറ്റ രണ്ടു നാഷണൽ ഗാർഡ് സൈനികരിൽ ഒരാൾ ആശുപത്രിയിൽ മരിച്ചു. സാറാ ബാക്ക്സ്റ്റോം എന്ന ഇരുപതുകാരിയാണു മരിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു.
ഇതിനു പിന്നാലെ ‘മൂന്നാംലോകരാജ്യങ്ങളി’ൽനിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവയ്ക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചു. മൂന്നാം ലോകരാജ്യങ്ങളെന്നതുകൊണ്ട് ഉദ്ദേശിച്ചതെന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
മുൻ പ്രസിഡന്റ് ജോ ബൈഡൻ നിയമവിരുദ്ധമായി ദശലക്ഷങ്ങൾക്ക് അനുവദിച്ച അഭയം റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് ആവശ്യമില്ലെന്നു കണ്ടെത്തുന്നവരെ പുറത്താക്കും. അമേരിക്കൻ പൗരത്വമില്ലാത്തവർക്കു ഫെഡറൽ ആനുകൂല്യങ്ങളും സബ്സിഡികളും നിഷേധിക്കും. സുരക്ഷാഭീഷണി ഉയർത്തുന്നതും പാശ്ചാത്യ സംസ്കാരവുമായി ഒത്തുപോകാത്തതുമായ കുടിയേറ്റക്കാരെ അമേരിക്കയിൽനിന്നു പുറത്താക്കുമെന്നും ട്രംപ് അറിയിച്ചു.
റഹ്മത്തുള്ള ലഖൻവാൾ എന്ന ഇരുപത്തൊന്പതുകാരനാണു ബുധനാഴ്ച നാഷണൽ ഗാർഡ് സൈനികരെ ആക്രമിച്ചത്. ഇയാളെ വെടിവച്ചുവീഴ്ത്തി പിടികൂടുകയായിരുന്നു. അഫ്ഗാൻ അധിനിവേശക്കാലത്ത് ചാരസംഘടനയായ സിഐഎയ്ക്കു സഹായം നല്‍കിയതിന്റെ പേരിലാണ് ഇയാൾക്ക് അമേരിക്ക അഭയം അനുവദിച്ചത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനിൽനിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നതു നിർത്തിവച്ചതായി ട്രംപ് ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു.
NRI
വാഷിംഗ്ടൺ ഡിസി: ആഗോളതലത്തിലെ തീവ്രവാദ വിരുദ്ധ നയങ്ങളിൽ സുപ്രധാന മാറ്റം വരുത്തിക്കൊണ്ട് മുസ്ലിം ബ്രദർഹുഡിനെ ഒരു വിദേശ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള നടപടികൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ടു.
ഈ സംഘടനയുടെ വർധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചും പാശ്ചാത്യ രാഷ്ട്രീയത്തിലെ സ്വാധീനം വിപുലീകരിക്കുന്നതിനെക്കുറിച്ചുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
റിപ്പബ്ലിക്കൻ നിയമനിർമാതാക്കളും ദേശീയ സുരക്ഷാ ഗവേഷണ സ്ഥാപനങ്ങളും ഇസ്ലാമിസ്റ്റ് നെറ്റ്വർക്കുകൾക്കെതിരേ കൂടുതൽ കർശനമായ നിലപാട് സ്വീകരിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം.
ബ്രദർഹുഡിന്റെ രാഷ്ട്രീയ ഘടനയും പ്രാദേശിക സഖ്യങ്ങളും യുഎസ് താത്പര്യങ്ങൾക്കും ജനാധിപത്യ സ്ഥിരതയ്ക്കും വെല്ലുവിളിയാണെന്ന് അവർ വാദിക്കുന്നു. അടുത്തിടെ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് മുസ്ലിം ബ്രദർഹുഡിനെയും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസിനെയും സംസ്ഥാനതലത്തിൽ വിദേശ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിരുന്നു.
ഈ ഫെഡറൽ നീക്കം റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ഈ പുതിയ നിലപാടിന്റെ പ്രതിഫലനമാണ്. ഒരു ഫെഡറൽ എഫ്ടിഒ പദവി ലഭിച്ചാൽ, ഈ സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകുന്നത് ക്രിമിനൽ കുറ്റമാക്കും.
യുഎസിലും വിദേശത്തുമുള്ള ബന്ധപ്പെട്ട ശൃംഖലകൾക്ക് സാമ്പത്തിക നിരീക്ഷണവും നിയന്ത്രണങ്ങളും വർധിപ്പിക്കും. മുസ്ലിം ബ്രദർഹുഡിന് രാഷ്ട്രീയ സ്വാധീനമുള്ള പ്രധാന മിഡിൽ ഈസ്റ്റേൺ പങ്കാളികളുമായുള്ള യുഎസ് ബന്ധത്തെ ഇത് ബാധിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
International
വാഷിംഗ്ടൺ: വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പ് രാജ്യത്തിനും മനുഷ്യരാശിക്കുമെതിരേയുള്ള കുറ്റകൃത്യമാണെന്ന് യുഎസ് പ്രസിഡന്റ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതൊരു ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയും ഉളവാക്കുന്ന പ്രവൃത്തിയുമാണെന്നും അദ്ദേഹം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ആക്രമണത്തെ ഭീകരപ്രവർത്തനമെന്നും അക്രമിയെ മൃഗം എന്നും വിശേഷിപ്പിച്ച ട്രംപ്, അയാൾ വലിയ വില നൽകേണ്ടിവരുമെന്നും പറഞ്ഞു.
500 നാഷണൽ ഗാർഡുകളെ സംഭവ സ്ഥലത്ത് അധികമായി വിന്യസിച്ചു. വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് വെടിവയ്പ്പിൽ ഗുരുതരപരിക്കേറ്റത്. ഇവരുടെ നില ഗുരുതരമാണ്. യുഎസ് പ്രസിഡന്റ് എന്ന നിലയിൽ താനും പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അക്രമിക്കും വെടിവയ്പ്പിൽ പരുക്കേറ്റു. ഇയാളുടെ പശ്ചാത്തലം പരിശോധിക്കുകയാണ്. ഇയാൾ അഫ്ഗാൻ സ്വദേശിയാണെന്നും 2021ലാണ് യുഎസിലെത്തിയതെന്നും ട്രംപ് പറഞ്ഞു.
International
ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് ചൈന വൻതോതിൽ സോയാബീൻ വാങ്ങിയതായി റിപ്പോർട്ടുകൾ. യുഎസ്- ചൈന വ്യാപാര യുദ്ധം ആരംഭിച്ചതിന് പിന്നാലെ മാസങ്ങളോളം കാർഷികോത്പന്നങ്ങളുടെ കയറ്റുമതി അനശ്ചിതത്വത്തിലായിരുന്നു.
യുഎസിൽ നിന്നുള്ള സോയാബീന്‍ കയറ്റുമതിയുടെ പകുതിയിലധികവും ചൈനയിലേക്കായിരുന്നു. ഇറക്കുമതി തീരുവയെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുഎസിൽ നിന്നുള്ള കാർഷികോത്പന്നങ്ങൾ വാങ്ങാൻ ചൈന തയാറായിരുന്നില്ല.
ഇതേ തുടർന്ന് അമേരിക്കൻ കര്‍ഷകര്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടായതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. തിങ്കളാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഡോണൾഡ് ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായതായി ട്രംപ് അറിയിച്ചിരുന്നു.
മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കന്‍ സോയാബീന്‍ ചൈന വാങ്ങുന്നത്. കയറ്റുമതി വീണ്ടും ആരംഭിച്ചതോടെ നഷ്ടം ഒരു പരിധി വരെ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കൻ കർഷകർ.
.
International
വാഷിംഗ്ടൺ: യുക്രെയ്നെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് യുക്രെയ്നെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ അമേരിക്ക നൽകിയ വലിയ പിന്തുണയ്ക്ക് പകരം യുക്രെയ്ൻ ഒരു തരത്തിലുള്ള നന്ദിയും പ്രകടിപ്പിച്ചില്ലെന്ന് ട്രംപ് ആരോപിച്ചു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെ ട്രൂത്തിലൂടെ കടന്നാക്രമിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്.
യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ ഒരാഴ്ചത്തെ സമയമാണ് ട്രംപ് യുക്രെയ്ൻ ഭരണകൂടത്തിന് നൽകിയിട്ടുള്ളത്. നവംബർ 27ന് മുൻപായി പദ്ധതി അംഗീകരിക്കാനാണ് നിർദേശം.
സമാധാന ഉടമ്പടി അംഗീകരിച്ചില്ലെങ്കിൽ യുക്രെയ്ന് അമേരിക്ക നൽകി വന്നിരുന്ന സൈനിക, സാമ്പത്തിക സഹായം നിര്‍ത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
NRI
ആഗ്ര: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂണിയർ താജ് മഹൽ സന്ദർശിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് എത്തിയ ട്രംപ് ജൂണിയർ, ഗൈഡിനോട് താജ്മഹലിന്റെ ചരിത്രം ചോദിച്ചറിഞ്ഞശേഷം ഡയാന ബീച്ചിലുമെത്തി.
സന്ദർശനം ഒരുമണിക്കൂർ നീണ്ടു. 2020ൽ ഡോണൾഡ് ട്രംപ് എത്തിയപ്പോൾ താജ് മഹലിനെക്കുറിച്ച് വിവരിച്ച നിതിൻ സിംഗാണ് ട്രംപ് ജൂണിയറിനും ഗൈഡായത്.
അമേരിക്കയിൽനിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ, സിഐഎസ്എഫ്, പോലീസ് ഉദ്യോഗസ്ഥർ ജൂണിയർ ട്രംപിനെ അനുഗമിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റിന്റെ ഭരണ കേന്ദ്രമായ വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിംഗിന്റെ നവീകരണം നടക്കുയാണ്. ഏറെ വിവാദങ്ങളും വിമർശനങ്ങളും ഇതിനകം ഏറ്റുവാങ്ങിയ നിർമാണം പൂർത്തിയായി കഴിയുമ്പോൾ 1,000 പേർക്ക് ഇരിക്കാൻ കഴിയുന്ന, പ്രസിഡന്റിന്റെ മാരെ ലാഗോ ബാൾ റൂമിനു തുല്യമായ, ആഘോഷങ്ങൾക്കു വേദിയാകാൻ പര്യാപ്തമായ, ഒരു വലിയ ബോൾ റൂമും ഉണ്ടാകും.
ഒരർഥത്തിൽ ചരിത്രം ഈസ്റ്റ് വിംഗിൽ എഴുതിച്ചേർത്തു എന്ന് പറയാം. 1902ൽ തിയോഡോർ റൂസ് വെൽറ്റാണ് വൈറ്റ് ഹവസിലേക്കു മറ്റൊരു പ്രവേശനകവാടം സൃഷ്ടിച്ചത്.
40 വർഷത്തിന് ശേഷം, രണ്ടാം ലോക മഹായുദ്ധം പുരോഗമിക്കുന്നതിനിടയിൽ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ്വെൽറ്റ് ഒരു പുതിയ കെട്ടിടം ഹൈ സെക്യൂരിറ്റി അണ്ടർഗ്രൗണ്ട് ബങ്കറിനു കവറായി നിർമിക്കണമെന്ന് തീരുമാനിച്ചു.
പിന്നീട് ഇത് പ്രസിഡൻഷ്യൽ എമർജൻസി ഓപ്പറേഷൻസ് സെന്റർ ആയി അറിയപ്പെട്ടു. രണ്ടു നിലയുള്ള ഈസ്റ്റ് വിംഗ് താമസിയാതെ ഓഫീസ് ഓഫ് ദ ഫസ്റ്റ് ലേഡി ആൻഡ് ഹെർ സ്റ്റാഫ് എന്നറിയപ്പെട്ടു.
പ്രസിഡന്റുമാർ സിനിമകളും സ്പോർട്സ് മത്സരങ്ങളും കാണാനുള്ള വേദിയായും വൈറ്റ് ഹൗസിൽ സാമൂഹ്യ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ എത്തുന്ന സന്ദർശകരുടെ പ്രവേശനകവാടമായും ഇത് മാറി.
ഇതിനു പുറത്തായാണ് ജാക്ക്യുലിന്‍ കെന്നഡിയുടെ റോസ് ഗാർഡൻ ഉണ്ടായി. ഇത് ലേഡി ബേർഡ് ജോൺസന്റെ സംഭാവനയാണ്. ഈ ഈസ്റ്റ് വിംഗ് പ്രദേശത്തെ പ്രസിദ്ധമായ കാഴ്ചകളെല്ലാം പുതുക്കി പണിയേണ്ടതിനു വേണ്ടി പൊളിച്ചു കളഞ്ഞു.
ഈ പ്രദേശത്തു പ്രഥമ വനിത നാൻസി റീഗൺ ഉദേശിച്ചിരുന്ന "ജസ്റ്റ് സെ നോ' (ലഹരിമരുന്നിനെതിരെയുള്ള പ്രചാരണം) ഇവിടെ നിന്ന് മാറ്റിയത് വലിയ പ്രതിഷേധത്തിന് കാരണമായി.
പ്രഥമ വനിത ലോറ ബുഷ് ഇവിടെയാണ് നാഷനൽ ബുക്ക് ഫെസ്റ്റിവൽ സംഘടിപ്പിച്ചതും ഡു വൈറ്റ് ഐസെൻ ഹോവർ "ഹൈ നൂൺ' കണ്ടതും ജോൺ എഫ് കെന്നഡി "ടു റഷ്യ വിത്ത് ലൗ' കണ്ടതും ഇവിടെയാണ്.
എന്നാൽ 86 വയസുകാരി ജൂഡി കോളിൻസ് ഇപ്പോഴും "സം തിംഗ്സ് ലോസ്റ്റ്, ബട്ട് സം തിംഗ് ഈസ് ഗെയിൻഡ്' എന്ന് പാടുന്നു. മുൻ പ്രഥമ വനിത ബെറ്റി ഫോർഡ് പറഞ്ഞത്: "ദി വെസ്റ്റ് വിംഗ് ഈസ് ദി മൈൻഡ് ഓഫ് ദി നേഷൻ. ബട്ട് ദി ഈസ്റ്റ് വിംഗ് ഈസ് ദി ഹാർട്ട്' എന്നാണ്.
എന്നാൽ വൈറ്റ് ഹൗസിനെയും ചുറ്റുപാടുകളെയും കഴിഞ്ഞ അര നൂറ്റാണ്ടായി കാണുന്നവർ ഇതിനോട് വിയോജിച്ചേക്കാം. ചരിത്രകാരി കാറ്റ് ആൻഡേഴ്സൺ തന്റെ "ഫസ്റ്റ് വിമെൺ: ദി ഗ്രേസ് ആൻഡ് പവർ ഓഫ് അമേരിക്ക'സ് മോഡേൺ ഫസ്റ്റ് ലേഡീസ്' എന്ന പുസ്തകത്തിൽ വെസ്റ്റ് വിംഗ് ഈസ് ദി സീറ്റ് ഓഫ് പവർ.
ദി വൈറ്റ് ഹൗസിൽ ഒരു "ബിൽട് ഇൻ സൈബീരിയ നേച്ചർ ടു ദി ഈസ്റ്റ് വിംഗ്' എന്ന് വിശേഷിപ്പിച്ചു. ഇതിനു പിൻബലം നൽകാനെന്നവണ്ണം മുൻ പ്രഥമ വനിത ഹിലരി ക്ലിന്റൺ വൈറ്റ് ഹൗസിന് ഒരു വെസ്റ്റ് വിംഗ് വേണമെന്നാവശ്യപ്പെടുകയും ഉടനെ തന്നെ ഈ ആവശ്യം നടപ്പിലാക്കുകയും ചെയ്തു.
ഇപ്പോഴത്തെ പുതുക്കി പണിയലിൽ നിലവിലെ ചുമർ ചിത്രങ്ങളും ശില്പങ്ങളും എല്ലാം മാറ്റി ഒരു മ്യൂസിയത്തിൽ സ്ഥാപിക്കുവാൻ വേണ്ടി വച്ചിട്ടുണ്ട്.
വൈറ്റ് ഹൗസിൽ നടക്കുന്ന വലിയ സ്വീകരണങ്ങളിൽ സംബന്ധിക്കുവാൻ എത്തുന്നവർ ഇത് വരെ സൗത്ത് ലൗണിൽ വലിച്ചു കെട്ടിയ വലിയ ടെന്റുകളിൽ ഒതുങ്ങി കൂടേണ്ടി വന്നിട്ടുണ്ട്.
പ്രാഥമിക ആവശ്യങ്ങൾക്ക് അതിനോട് അനുബന്ധിച്ചുള്ള താത്കാലിക ശുചി മുറികളെ ആശ്രയിച്ചിരുന്നു. പുതിയ സംവിധാനത്തിൽ ഈസ്റ്റ് വിംഗിൽ തന്നെ ആവശ്യമായ ശുചിമുറികൾ ഉണ്ടാകും എന്നാണ് അറിയുന്നത്.
ഇപ്പോഴുള്ള വൈറ്റ് ഹൗസിലെ ഈസ്റ്റ് വിംഗിന്റെ ഇരട്ടി ആയിരിക്കും ഏരിയ. ഇത്രയധികം ഏരിയ ഉള്ള ഈസ്റ്റ് വിംഗ് വൈറ്റ് ഹൗസിനെ ചെറുതായി തോന്നിപ്പിക്കും എന്ന് ചിലർ അഭിപ്രായപ്പെടുന്നു.
ദി നാഷനൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രസെർവഷൻ പ്രസിഡന്റ് ട്രംപിനയച്ച കത്തിൽ ഈസ്റ്റ് വിംഗിന്റെ വലിപ്പത്തെ കുറിച്ചും പണിതീർന്നു കഴിയുമ്പോൾ വൈറ്റ് ഹൗസ് ചെറുതായി അനുഭവപ്പെടുന്നതിനെ കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു.
വൈറ്റ് ഹവസിന് 55,000 സ്ക്വയർ ഫീറ്റേ ഉള്ളൂ. ഇതുവരെ വൈറ്റ് ഹൗസ് അതിന്റെ ചെറിയ ഈസ്റ്റ്, വെസ്റ്റ് വിംഗുകളുടെ ചെറിയ സാന്നിധ്യങ്ങളിൽ തല ഉയർത്തി നിന്നിരുന്നു. ഇനി വൈറ്റ് ഹൗസ് ചെറുതായി മാത്രം കാണപ്പെടും എന്ന് വിമർശകർ ആശങ്കപ്പെടുന്നു.
പുതിയ ഈസ്റ്റ് വിംഗിനു വേണ്ടി വരുന്ന ചെലവിനെ കുറിച്ചും ആശങ്ക ഉണ്ടായിരുന്നു. എന്നാൽ നികുതിദായകർക്കു ആശ്വാസമായി ഇതിനു വേണ്ട ഫണ്ടിംഗ് (300 മില്യൻ ഡോളർ) സമ്പന്നരായ ദാതാക്കൾ നൽകുമെന്ന വെളിപ്പെടുത്തൽ ഉണ്ടായി.
ഈ ദാതാക്കളിൽ ഭൂരിപക്ഷവും വലിയ ഹൈ ടെക് കമ്പനികളും ഡിഫെൻസ് കോൺട്രാക്ടർമാരുമാണ്.
International
വാഷിംഗ്ടൺ: ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതിന് പിന്നാലെ നിയുക്ത മേയർക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപിന്റെ മകൻ എറിക് ട്രംപ്.
സൊഹ്റാൻ മംദാനി ഇന്ത്യൻ ജനതയെ വെറുക്കുന്നതായും ന്യൂയോർക്ക് നഗരം നശിച്ച സ്ഥിതിയാണെന്നും എറിക് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് എറിക് മംദാനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.
നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന, ജൂത ജനതയെയും ഇന്ത്യക്കാരെയും വെറുക്കുന്ന ഒരു സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആണ് മംദാനിയെന്നും എറിക് ആരോപിച്ചു. അമേരിക്കയിലെ നഗരങ്ങൾ ഇപ്പോൾ കടന്നുപോകുന്നത് തീവ്ര ഇടതുപക്ഷ അജണ്ടയിലൂടെയാണെന്നും എറിക് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായി നേരിട്ടു ചർച്ചയ്ക്കു തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതേസമയംതന്നെ അമേരിക്കൻ സേന വെനസ്വേലയിൽ കാലുകുത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ അമേരിക്ക സൈനികസന്നാഹം വർധിപ്പിച്ചു വരുന്നതിനിടെയാണ് നയതന്ത്രമാർഗങ്ങളും പരിഗണിക്കുന്നുവെന്ന സൂചന ട്രംപ് നല്‍കിയത്. വെനസ്വേലയിൽനിന്നുള്ള മയക്കുമരുന്ന് സംഘങ്ങൾക്കു നേരേ എന്ന പേരിൽ അമേരിക്കൻ സേന നടത്തിയ ആക്രമണങ്ങളിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, വെനസ്വേലൻ ഭരണകൂടത്തെ അട്ടിമറിക്കാനാണ് അമേരിക്കയുടെ നീക്കമെന്ന് മഡുറോ ആരോപിക്കുന്നു.
അമേരിക്കയുടെ വിമാനവാഹിനി അടക്കമുള്ള യുദ്ധക്കപ്പലുകളും 15,000 സൈനികരും കരീബിയനിൽ എത്തിക്കഴിഞ്ഞു. സൈനിക നപടി ഒഴിവാക്കി സമ്മർദത്തിലൂടെ മഡുറോയെ അധികാരത്തിൽനിന്നു താഴെയിറക്കാനുള്ള നീക്കവും ട്രംപിന്റെ പരിഗണനയിലുണ്ടെന്നാണു സൂചന.
International
വാഷിംഗ്ടൺ ഡിസി: സൊഹ്റാൻ മംദാനി-ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്. ന്യൂയോർക്ക് മേയറായ സൊഹ്റാൻ മംദാനിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് വൈറ്റ്ഹൗസിൽ നിന്ന് ഇതുസംബന്ധിച്ച് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഞായറാഴ്ച ആയിരുന്നു ട്രംപ് കൂടിക്കാഴ്ചയെ കുറിച്ച് വ്യക്തമാക്കിയത്. എന്നാൽ കൂടിക്കാഴ്ച എന്ന് നടക്കുമെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ട്രംപിന്റെ കൂടിക്കാഴ്ച പ്രഖ്യാപനത്തിന് പിന്നാലെ സൊഹ്റാൻ മംദാനിയുടെ ഓഫീസ് ന്യൂയോർക്കിന്റെ നന്മയ്ക്കായി വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് പ്രതികരിച്ചിരുന്നു. ജനുവരിയിലാണ് മംദാനി ചുമതലയേൽക്കുക.
International
ന്യൂയോർക്ക്: സൗദി അറേബ്യയ്ക്ക് എഫ്-35 വിമാനങ്ങൾ വിൽക്കുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ചൊവ്വാഴ്ചയാകും സൗദി കിരീടാവകാശി അമേരിക്കയിലെത്തുക. യുഎസിൽ എത്തുന്ന മുഹമ്മദ് ബിൻ സൽമാൻ വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സൈനിക - വ്യാപാര കരാറുകൾ സന്ദർശനത്തിന്റെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് എഫ്-35 വിമാനങ്ങൾ സൗദി അറേബ്യയ്ക്ക് വിൽക്കാൻ തയാറാണെന്ന് അറിയിച്ച് ട്രംപ് രംഗത്തെത്തിയത്. ഡോണൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന് ശേഷമുള്ള ഏറ്റവും പ്രധാന കൂടിക്കാഴ്ച്ചയാണ് സൗദി കിരീടാവകാശിയുമായി നടക്കാൻ പോകുന്നത്.
സൗദി കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക അമേരിക്ക സന്ദർശനമാണിത്. സൗദി കിരീടാവകാശിക്ക് അമേരിക്കൻ പ്രസിഡന്റ് അത്താഴ വിരുന്നൊരുക്കും.
NRI
വാഷിംഗ്ടൺ ഡിസി: ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ഒഹായോയുടെ സമ്പദ്വ്യവസ്ഥയെ ഉയരങ്ങളിലേക്ക് എത്തിക്കാനും നികുതികൾ കുറയ്ക്കാനും അമേരിക്കൻ ഊർജ ആധിപത്യം പ്രോത്സാഹിപ്പിക്കാനും രാമസ്വാമിക്ക് സാധിക്കുമെന്ന് ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് രാമസ്വാമി സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിന് വിമർശനങ്ങൾ നേരിട്ടു. രാമസ്വാമിക്കെതിരേ വംശീയമായ ആക്രമണങ്ങളും രൂക്ഷമായ പ്രതികരണങ്ങളും ഉയർന്നു വന്നു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിച്ചു. ജനപ്രതിനിധി സഭ പാസാക്കിയ ധനാനുമതി ബില്ലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു.
ആറ് ഡെമോക്രാറ്റുകളുടെ പിന്തുണയോടെ യുഎസ് ജനപ്രതിനിധിസഭ പാസാക്കിയ ധനാനുമതി ബില്ലില്‍ ട്രംപ് ഒപ്പുവച്ചതോടെ 43 ദിവസം നീണ്ട അടച്ചുപൂട്ടലിനാണ് വിരാമമായത്. ബില്ലില്‍ ഒപ്പുവയ്ക്കുമ്പോഴും ഡെമോക്രാറ്റുകള്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് ട്രംപ് നടത്തിയത്.
ഷട്ട്ഡൗണിലൂടെ ഡെമോക്രാറ്റുകള്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ ശ്രമിച്ചെന്നാണ് ട്രംപിന്റെ ആരോപണം. രാഷ്ട്രീയ കാരണങ്ങള്‍ മാത്രമാണ് ഷട്ട്ഡൗണിന് പിന്നിലെന്നും ട്രംപ് പറഞ്ഞു.